ഒരുമാസം നീണ്ട ഓൺലൈൻ മദ്യവിൽപ്പനയ്ക്കു വേണ്ടത്ര സ്വീകാര്യത ലഭിക്കാത്ത പശ്ചാത്തലത്തിൽ ഡെലിവറികൂടി ഉൾപ്പെടുത്തി പരിഷ്കരിക്കാനൊരുങ്ങി ബിവറേജസ് കോർപറേഷൻ. പല തവണ ചർച്ചചെയ്തിട്ടും പ്രായോഗിക, നിയമവശങ്ങളിൽപ്പെട്ട് ഉപേക്ഷിച്ച പദ്ധതിയാണ് വീണ്ടും പരിഗണനയ്ക്കെടുക്കുന്നത്.
ഇതിനുമുന്നോടിയായി ഓൺലൈൻ മദ്യവിൽപ്പന എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത ബിവറേജ് ഔട്ട്ലെറ്റുകളിലേക്ക് വ്യാപിപ്പിക്കുകയാണ്. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ തെരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിലായിരുന്നു പരീക്ഷണാടിസ്ഥാനത്തിലുള്ള വിൽപ്പന തുടങ്ങിയിരുന്നത്.
ഓൺലൈൻ വഴി പണമടയ്ക്കാമെന്ന സൗകര്യം മാത്രമാണ് ഇതുവഴി ലഭിക്കുന്നത്. മദ്യം നേരിട്ടുചെന്ന് വാങ്ങണം. ഇതായിരുന്നു പദ്ധതിയുടെ പോരായ്മ. ഒരുമാസത്തെ പരീക്ഷണത്തിൽ മുപ്പതു ലക്ഷത്തിന്റെ ബില്ലിംഗ് മാത്രമാണ് ഓൺലൈൻ വിൽപ്പനവഴി നേടാനായത്. എന്നാൽ ഡെലിവറികൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ കോടികളുടെ വിൽപ്പന ഇതുവഴി നേടാനാകുമായിരുന്നുവെന്നാണ് കണക്കുകൂട്ടൽ.
മറ്റു ഉത്പന്നങ്ങളെപോലെ ഡെലിവറികൂടി ഉൾപ്പെടുത്തുമ്പോഴേ പുതിയ സംവിധാനത്തെ കൂടുതൽപേർ സ്വീകരിക്കൂ എന്നതിനാലാണ് പുനരാലോചന. ഒരാൾക്ക് കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് സംബന്ധിച്ച ചട്ടം ഡെലിവറിക്ക് തടസമാകുമെന്നതിനാൽ ഇതു മാറ്റേണ്ടിവരും.
നയപരമായ തീരുമാനമായതിനാൽ മന്ത്രിസഭയുടെകൂടി അഭിപ്രായം സ്വീകരിക്കേണ്ടതായും വരും. ബിവറേജസ് ഔട്ട്ലെറ്റിനു മുന്നിലുള്ള തിരക്ക് ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന കോടതിയുടെ നിർദേശം ഇക്കാര്യത്തിൽ ബിവറേജസ് കോർപറേഷനു തുണയാകും.
അതേസമയം ബാറുകളിൽ ഇരുന്നുള്ള മദ്യപാനം അനുവദിക്കുന്നതു സംബന്ധിച്ച് നാളെ നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും. ഇതിനായി ബാറുടമസ്ഥർ മുഖ്യമന്ത്രിക്കു നിവേദനം നൽകിയിട്ടുണ്ട്.