കണ്ണൂർ: ജില്ലയില്‍ കോവിഡ് വാക്സിന് വിതരണം 70 ശതമാനത്തില്‍ കുറവുള്ള തദ്ദേശസ്ഥാപന പ്രദേശങ്ങളില്‍ പ്രത്യേക പരിഗണന നല്കി വാക്സിന് വിതരണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം. ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗമാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
കോവിഡ് വാക്സിന് വിതരണം 70 ശതമാനത്തില്‍ കുറഞ്ഞ 33 ഗ്രാമപഞ്ചായത്തുകളാണുള്ളത്. ഈ പ്രദേശങ്ങളില്‍ വാക്സിന് വിതരണത്തിന് കൂടുതല്‍ ശ്രദ്ധ നല്കാന് കളക്ടര്‍ നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ അധികസംവിധാനങ്ങള്‍ ഒരുക്കി വാസ്കിന് വിതരണം നടത്തും. ഈ പ്രദേശങ്ങളെ 70 ശതമാനത്തിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കുക.
ഇതുവരെ 16,74,093 പേര്‍ക്ക് ആദ്യ ഡോസ് നല്കി. ജില്ലയുടെ ജനസംഖ്യയുടെ 76 ശതമാനമാണിത്. രണ്ട് ഡോസും ലഭിച്ചവര്‍ 6,46,994 പേരാണ്. 29 ശതമാനം. ആന്തൂര്‍, പയ്യന്നൂര്‍, ശ്രീകണ്ഠപുരം, കൂത്തുപറമ്പ് ,കോട്ടയം മലബാര്‍, ഏരുവേശി, കുഞ്ഞിമംഗലം, രാമന്തളി എന്നീ എട്ട് തദ്ദേശ സ്ഥാപനങ്ങളാണ് വാക്സിന് വിതരണത്തില്‍ ഇതിനകം 100 ശതമാനമെന്ന ലക്ഷ്യം കൈവരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാനും സമ്പര്‍ക്ക വിലക്ക് ലംഘിക്കുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ ഉറപ്പാക്കാനും തീരുമാനിച്ചു. ഇതിനായി കണ്ടെയ്ന്മെന്റ് സോണുകളില്‍ കര്‍ശന നിരീക്ഷണം നടത്താന്‍ പോലീസിനും സെക്ടര്‍ മജിസ്ട്രേറ്റ്മാര്‍ക്കും നിര്‍ദേശം നല്കി.