കണ്ണൂർഹരിത കർമസേന ഇനി മുതൽ വീടുകളിൽനിന്നും പാഴ്ത്തുണികളും ശേഖരിക്കും. പാഴ്‌വസ്തു ശേഖരണ കലണ്ടർ പ്രകാരം എല്ലാ മാസവും മാലിന്യ ശേഖരണ സംവിധാനം സുസ്ഥിരമാക്കാനാണ് ഹരിത കേരളം മിഷന്റെ ലക്ഷ്യം.
തുണിയോടൊപ്പം പ്ലാസ്റ്റിക്കും ഗുളികകളുടെ സ്ട്രിപ്പും ഈ മാസം ശേഖരിക്കും. ജില്ലയിൽ പാഴ്‌ത്തുണി ശേഖരിക്കാൻ ക്ലീൻ കേരള കമ്പനി വിപുലമായ സംവിധാനം ഒരുക്കി. വീടുകളിൽനിന്ന് ഹരിത കർമസേന ശേഖരിക്കുന്ന തുണി പഞ്ചായത്തുതല എംസിഎഫിൽനിന്നും ക്ലീൻ കേരള കമ്പനി കൊണ്ടുപോകും.
ശേഖരിക്കുന്ന തുണി നനഞ്ഞു പോകാതിരിക്കാൻ വാർഡുകളിൽ പ്രത്യേക കേന്ദ്രം നിശ്ചയിച്ച് അവിടേക്ക് എത്തിക്കുന്ന സംവിധാനം ഏർപ്പെടുത്താൻ ഹരിത കേരളം മിഷൻ നിർദേശം നൽകിയിട്ടുണ്ട്.
പാഴ്‌വസ്തു ശേഖരണത്തിന് സർക്കാർ പുറത്തിറക്കിയ കലണ്ടർ ജില്ലയിൽ പൂർണമായും പ്രാവർത്തികമാക്കാനുള്ള തീവ്രശ്രമത്തിലാണ്. മാലിന്യ ശേഖരണ സംവിധാനം സുസ്ഥിരമാക്കാൻ അടുത്ത ആറ് മാസത്തിനുള്ളിൽ ജില്ലയ്ക്ക് സാധിക്കും. മാലിന്യമുക്ത ജില്ല എന്ന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയാണിതെന്നും ഹരിത കേരളം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഇ കെ സോമശേഖരൻ പറഞ്ഞു.
ജില്ലയിൽ ഹരിത കർമസേന എല്ലാ പഞ്ചായത്തിലും സജീവമായി. പഞ്ചായത്തുകളിലെ എംസിഎഫുകളും പ്രാദേശികതലത്തിൽ ജില്ലയിലാകെ 486 മിനി എംസിഎഫുകളും മികച്ച നിലയിൽ പ്രവർത്തിക്കുന്നു. സർക്കാർ നിർദ്ദേശ പ്രകാരം വീടുകളിൽനിന്നുള്ള യൂസർഫീ പ്രതിമാസം 50 രൂപയായി വർധിപ്പിച്ചു. കടകളിൽ പാഴ്‌വസ്തു നിറച്ച ചാക്കൊന്നിന് നൂറ് രൂപയും.
ഒക്ടോബറിൽ പ്ലാസ്റ്റിക്കിന് പുറമേ പഴയ ചെരുപ്പ്, ബാഗ്, നവംബറിൽ ചില്ല് കുപ്പി, കണ്ണാടി ഡിസംബറിൽ സിഎഫ് ബൾബ്, ട്യൂബ്, ബാറ്ററി, കംപ്യൂട്ടർ, മറ്റ് ഇ മാലിന്യങ്ങളും മരുന്ന് സ്ട്രിപ്പും ശേഖരിക്കും.
പ്ലാസ്റ്റിക്കിൽനിന്ന് വരുമാനം
കണ്ണൂർ
പ്ലാസ്റ്റിക് തരംതിരിച്ച് വിറ്റതിന് ജില്ലയിലെ ഹരിത കർമ സേനക്ക് ലഭിച്ചത് 30 ലക്ഷം രൂപ. ആറ് മാസത്തെ തുകയാണ് ക്ലീൻ കേരള കമ്പനി കൈമാറിയത്. സംസ്ഥാനത്ത് ഏറ്റവും അധികം തുക കൈപ്പറ്റിയ ജില്ലയാണ് കണ്ണൂർ.
ഏറ്റവും കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് തരംതിരിവ് നടക്കുന്നതും ജില്ലയിലാണ്. ജില്ലയിലെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും ഹരിത കർമസേന മികച്ച നിലയിൽ പ്ലാസ്റ്റിക്ക് തരംതിരിച്ച് വിൽപന നടത്തുന്നുണ്ട്.
ആന്തൂർ നഗരസഭയും ചെമ്പിലോട് പഞ്ചായത്തുമാണ് പ്ലാസ്റ്റിക് തരംതിരിവിലൂടെ ജില്ലയിൽ ഏറ്റവും കൂടുതൽ തുക കൈപ്പറ്റിയത്. യഥാക്രമം 1,87,993 രൂപയും ചെമ്പിലോട് 1,71,293 രൂപയുമാണത്.
അടുത്ത ആറ് മാസം കൊണ്ട് ഹരിതകർമ സേനയ്ക്ക് അരക്കോടി രൂപ നൽകുകയാണ് ലക്ഷ്യമെന്ന് ക്ലീൻ കേരള ജില്ലാ മാനേജർ ആശംസ് ഫിലിപ്പ് പറഞ്ഞു.