കണ്ണൂർ: കോളയാട്, ചിറ്റാരിപ്പറന്പ് പഞ്ചായത്തുകളിലെ കൊളപ്പ, പൂഴിയോട്, ചാലിൽ, പന്നിയോട്, കാണിയൂർ എന്നീ എസ്ടി സെറ്റിൽമെന്റ് കോളനികളിൽ ബിഎസ്എൻഎലിന്റെ അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റിയായ ഫൈബർ ടു ദി ഹോം (എഫ്ടിടിഎച്ച്) എത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികൾ നേരിട്ട് വിലയിരുത്തുന്നതിനായി കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ സി.വി. വിനോദ് കണ്ണവം ഫോറസ്റ്റ് ഏരിയയിൽ ഉൾപ്പെടുന്ന കൊളപ്പയിലെ സാംസ്കാരിക നിലയം സന്ദർശിച്ചു. കൊല്ലം ടി.കെ.എം കോളജ് ഓഫ് എൻജിനിയറിംഗ് ഐഇഇഇ യൂണിറ്റിന്റെ സാന്പത്തിക സഹായത്തോടെയാണ് ബിഎസ്എൻഎൽ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ എത്തിക്കുന്നത്.
കൊല്ലം ടികെഎം കോളജ് ഓഫ് എൻജിനിയറിംഗ് വിദ്യാർഥികളും ബിഎസ്എൻഎൽ ഉദ്യോഗസ്ഥരും ടെലികോം ഇൻഫ്ര പ്രൊവൈഡറായ ബിഫോണും ചേർന്നു ചേർന്നുള്ള കൂട്ടായ്മയാണ് പദ്ധതിയുടെ പിന്നിലുള്ളത്. കോളയാട്, ചിറ്റാരിപ്പറന്പ് പഞ്ചായത്ത് പ്രതിനിധികളും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോസ്ഥരും പദ്ധതി എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ബിഎസ്എൻഎൽ കണ്ണൂർ ജനറൽ മാനേജർ എസ്. വേണുഗോപാലനും മറ്റ് ഉദ്യോഗസ്ഥരും ചീഫ് ജനറൽമാനേജരുടെ കൂടെയുണ്ടായിരുന്നു. കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ജില്ലയിലെ എഴുപതോളം കോളനികളിൽ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ എത്തിക്കുന്നത്.
ഈ കോളനികളിലെ വിദ്യാർഥികൾക്ക് സുഗമമായ ഓൺലൈൻ പഠനം സാധ്യമാക്കാൻ ഇതിനോടൊകം ബിഎസ്എൻഎൽ കണ്ണൂർ ബിസിനസ് ഏരിയയ്ക്കു സാധ്യമായിട്ടുണ്ട്.