പെൻഷൻ പ്രായം 57 ആക്കി ഉയർത്തിയാൽ ജീവനക്കാർക്ക് ആനുകൂല്യമായി നൽകേണ്ട 4,000 കോടി രൂപ ഒരുവർഷത്തേക്ക് സർക്കാരിന് നീക്കിവയ്ക്കാനാകുമെന്ന് ശന്പളപരിഷ്കരണ കമ്മീഷൻ.
കോവിഡ് സാഹചര്യത്തിൽ ഈ തുക കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും സാമൂഹികസുരക്ഷാ ഇടപെടലുകൾക്കും താത്കാലികമായെങ്കിലും വിനിയോഗിക്കാനാകുമെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ഗ്രാറ്റുവിറ്റി, പെൻഷൻ കമ്യൂട്ടേഷൻ, ലീവ് സറണ്ടർ തുടങ്ങിയ ഇനത്തിൽ ജീവനക്കാർക്കു നൽകുന്ന തുകയാണ് നീക്കിവയ്ക്കാനാകുന്നത്.വർഷം 20,000 ജീവനക്കാരെങ്കിലും സർവീസിൽനിന്നു വിരമിക്കുന്നുണ്ടെന്നാണ് കണക്ക്.
2021ൽ 21,537 ജീവനക്കാരും 2022 ൽ 20,719 ജീവനക്കാരും വിരമിക്കും. വിരമിക്കൽ പ്രായം നീട്ടുന്നതോടെ പരിചയസന്പന്നരായ ജീവനക്കാരുടെ സേവനവും സമയവും വീണ്ടും സർക്കാരിന് ഉപയോഗപ്പെടുത്താനാകും. അതേസമയം യുവാക്കളുടെ നിയമനം വൈകുമെന്നതും പെൻഷൻ പ്രായം ഉയരുന്നതിനനുസരിച്ച് പെൻഷൻ ആനുകൂല്യങ്ങളിൽ പിന്നീടുണ്ടാകുന്ന വർധനയും ഇതിന്റെ വിപരീത ഫലമായും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്. സർക്കാർ ജോലിയാണ് മഹത്തരമെന്ന് ഉയർത്തിക്കാട്ടുന്നതും സർക്കാരുകൾ ഇതിന് നല്കുന്ന പ്രചാരണവുമാണ് യുവാക്കളുടെ പ്രതിഷേധത്തിന് പ്രധാന കാരണം.
വിരമിക്കൽ പ്രായം 56 ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിലും സർക്കാരിനു കീഴിൽത്തന്നെ പല വിഭാഗങ്ങളിലും ഇത് ഉയർത്തിയിട്ടുണ്ട്. ജുഡീഷൽ സർവീസിൽ 60, മെഡിക്കൽ കോളജ് ഡോക്ടർമാരുടേത് 62 എന്നിങ്ങനെയും ആരോഗ്യ വകുപ്പിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 ഉം ആണ്.