കേരളത്തിൽ സ്കൂളുകൾ തുറക്കാമെന്ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ആരോഗ്യവിദഗ്ധർ നിർദേശിച്ചതിനു പിന്നാലെ, വിദ്യാഭ്യാസവകുപ്പ് പ്രാരംഭ നടപടികളിലേക്കു കടക്കുന്നു. സ്കൂളുകൾ തുറക്കുന്നതിന്റെ പ്രായോഗികത പരിശോധിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഒക്ടോബർ 1 മുതൽ ഘട്ടം ഘട്ടമായി തുറക്കാനുള്ള സാധ്യതയാണ് തേടുന്നത്. കോവിഡ് തീവ്ര വ്യാപനം അതിനകം കുറയുമെന്ന കണക്കുകൂട്ടലിലാണിത്.സമിതിയുടെ ശുപാർശകളും നടപടികൾ സംബന്ധിച്ച വിദ്യാഭ്യാസവകുപ്പിന്റെ റിപ്പോർട്ടും ലഭിച്ച ശേഷം മുഖ്യമന്ത്രിയുമായും കോവിഡ് വിദഗ്ധ സമിതിയുമായും ചർച്ച ചെയ്താകും അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ 10,12 ക്ലാസുകൾ പകുതി കുട്ടികൾ വീതമുള്ള ഷിഫ്റ്റ് രീതിയിൽ തുറക്കാനാണ് നേരത്തേ ആലോചിച്ചിരുന്നത്. എന്നാൽ, രോഗപ്രതിരോധശേഷി ചെറിയ പ്രായക്കാർക്കു കൂടുതലുള്ളതിനാൽ ആദ്യം പ്രൈമറി ക്ലാസുകൾ തുറക്കണമെന്നാണു വിദഗ്ധർ നിർദേശിച്ചത്.
കുട്ടികൾക്കു കോവിഡ് വരാനുള്ള സാധ്യത കുറവാണെങ്കിലും അവർ രോഗവാഹകരാകാനുള്ള സാധ്യതയുണ്ടെന്നും ഇതു വീണ്ടും കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടാൻ ഇടയാക്കുമെന്നും വിദ്യാഭ്യാസ വകുപ്പിന് ആശങ്കയുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്ന ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തി വേണ്ടതു ചെയ്യാമെന്നായിരുന്നു മുൻതീരുമാനം. എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി കേരളത്തിൽ കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് വിദഗ്ധസമിതിയുടെ ഉപദേശം തേടുന്നത്. അധ്യാപക ദിനമായ ഈമാസം അഞ്ചിനകം എല്ലാ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും വാക്സീൻ വിതരണം പൂർത്തിയാക്കാൻ സർക്കാർ നേരത്തേ തീരുമാനിച്ചിട്ടുണ്ട്.
∙ ‘സ്കൂളുകൾ എപ്പോൾ വേണമെങ്കിലും തുറക്കാൻ വിദ്യാഭ്യാസ വകുപ്പ് തയാറാണ്. കുട്ടികളുടെ സുരക്ഷയാണു പ്രധാനം. കോവിഡ് പ്രതിരോധ മാർഗങ്ങൾ പൂർണമായി പാലിക്കുന്ന രീതിയിലായിരിക്കും മാനദണ്ഡങ്ങൾ തയാറാക്കുക.’ – മന്ത്രി വി. ശിവൻകുട്ടി.