ഇരിട്ടി: അന്തർസംസ്ഥാന പാതയിലെ ഇരിട്ടി- കൂട്ടപുഴ കെ എസ് ടി പി റോഡിൽ കിളിയന്തറ 32-ാം മൈലിൽ പാതയുടെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്നിട്ട് ഒരു വർഷം പിന്നിട്ടിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. റോഡിന്റെ പകുതിയോളം ഭാഗം പത്ത് മീറ്ററോളം നീളത്തിൽ കഴിഞ്ഞ കാലാവർഷത്തിലാണ് ഇടിഞ്ഞു താഴ്ന്നത്. തലശ്ശേരി – വളവുപാറ കെ എസ് ടി പി നവീകരണത്തിന്റെ ഭാഗമായി കോടികൾ മുടക്കിയാണ് റോഡ് വീതികൂട്ടി നവീകരിച്ചത് . റോഡിന്റെ വീതികൂട്ടാനായി മണ്ണിട്ട് ഉയർത്തി അരിക് ഭിത്തികെട്ടി ബലപ്പെടുത്തി ടാറിംങ്ങ് നടത്തിയ ഭാഗമാണ് ഇടിഞ്ഞത്. അടിത്തറ ബലപ്പെടുത്താതെ നടത്തിയ പ്രവ്യത്തിയായതുകൊണ്ടാണ് വെളളക്കെട്ടോ മണ്ണിടിച്ചലോ ഇല്ലാത ഭാഗം ഇടിഞ്ഞു താഴ്ന്നത്. വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ റോഡിന്റെ ഇരുവശവും ടാർഡ്രമ്മുകൾ വെച്ച് മുന്നിറിയിപ്പ് നൽകിയിരിക്കുകയാണ്. രണ്ട് റീച്ചായി നടക്കുന്ന റോഡിന്റെ നവീകരണ പ്രവ്യത്തിയിൽ രണ്ടാം റീച്ചിൽ വരുന്ന പ്രവ്യത്തിയാണിത്. ഇതിൽ കൂട്ടുപുഴ പാലം നിർമ്മാണം ഒഴിച്ച് മറ്റെല്ലാ പ്രവ്യത്തികളും പൂർത്തിയായിട്ട് ആറുമാസം കഴിഞ്ഞു. ഇരിട്ടി പാലത്തിന്റെ നിർമ്മാണമാണ് അവസാനം പൂർത്തിയായത്.
റോഡിന്റെകുന്നോത്ത്, ബെൻഹിൽ ഭാഗങ്ങളിൽ മണ്ണിടച്ചൽ മൂലവും മറ്റും ഉണ്ടായ തകർച്ച പരിഹരിച്ച് സാധരാണ നിലയിൽ വികസിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരുവർഷം കഴിഞ്ഞിട്ടും ഇവിടുത്തെ തകർന്ന ഭാഗം ബലപ്പെടുത്താനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രദേശമമായിട്ടും അധികൃതർ വേണ്ട ഗൗരവത്തിൽ എടുത്തിട്ടില്ല. തകർന്ന ഭാഗം പൊളിച്ചു നീക്കി അരിക് ഭിത്തി ബലപ്പെടുത്തിവേണം പുതിയ നിർമ്മാണം നടത്താൻ ഇതിന് കുടുതൽ പണം വകയിരുത്തേണ്ടി വരും. അഡീഷണൽ പ്രവ്യത്തി എന്ന നിലയിൽ കൂടുതൽ പണം അനുവദിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസമാണ് നിർമ്മാണം വൈകുന്നതിന് പിന്നിലെന്നാണ് കരാർ കമ്പനി അധികൃതർ പറയുന്നത്.
previous post