ഓണ വിപണിയില്‍ കണ്‍സ്യൂമര്‍ ഫെഡിന് റെേക്കാഡ് വിൽപന. 150 കോടി രൂപയാണ് ഓണവിപണികള്‍, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകൾ, മദ്യഷോപ്പുകള്‍ എന്നിവ വഴി ലഭിച്ചത്. 60 കോടിയുടെ വിൽപനയും വിദേശമദ്യ കച്ചവടത്തിലൂടെയാണ്. സംസ്ഥാന സഹകരണ വകുപ്പ് മുഖേന കണ്‍സ്യൂമര്‍ ഫെഡിെൻറ നേതൃത്വത്തില്‍ 2000 ഓണ വിപണികളാണ് പ്രവര്‍ത്തിച്ചത്.
ഓണ വിപണികളിലൂടെയും ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും ശരാശരി 50 ശതമാനം വിലക്കുറവില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് നല്‍കിയത്. ഈയിനത്തില്‍ 45 കോടിയും മറ്റു നിത്യോപയോഗ സാധനങ്ങള്‍ വിറ്റതിലൂടെ 45 കോടിയും കിട്ടി. കോവിഡ് മാർഗനിർദേശങ്ങളുടെയും നിയന്ത്രണങ്ങളുടേയും ഭാഗമായി എല്ലാ ദിവസവും എല്ലാ ഔട്ട്ലെറ്റുകളും ഓണച്ചന്തകളും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. പൂഴ്ത്തിവെപ്പിനോ ക്രമക്കേടിനോ ഇടനല്‍കാതെ ജനകീയ മേല്‍നോട്ടത്തില്‍ സാമൂഹിക പ്രതിബന്ധതയോടെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിച്ചതെന്ന് ചെയര്മാന് എം. മെഹബൂബ് പറഞ്ഞു.
കണ്‍സ്യൂമര്‍ ഫെഡിെൻറ 39 വിദേശമദ്യശാലകളില്‍ ഉത്രാട ദിനത്തിലെ വിൽപനയില് ഒന്നാമതെത്തിയത് കുന്നംകുളത്തെ വിദേശമദ്യഷോപ്പാണ്.
60 ലക്ഷമാണ് ഇവിടെ ഒരു ദിവസം നടന്ന വിൽപന. 58 ലക്ഷം രൂപയുടെ വിൽപനയുമായി ഞാറക്കലിലെ ഷോപ്പും 56 ലക്ഷം രൂപയുടെ വിൽപനയുമായി കോഴിക്കോട്ടെ ഷോപ്പും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
മാര്‍ക്കറ്റില്‍ 225 രൂപ വിലയുള്ള വെളിച്ചെണ്ണ 92 രൂപക്കും 42 രൂപ വിലയുള്ള പഞ്ചസാര 22 രൂപക്കും 35 രൂപ വിലയുള്ള അരി 25 രൂപക്കുമാണ് സര്‍ക്കാര്‍ സബ്സിഡിയോടെ കണ്‍സ്യൂമര്‍ ഫെഡ് ഓണ വിപണിയില്‍ ലഭ്യമാക്കിയത്.