അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി സൈഡസ് കാഡിലയുടെ സൈകോവ് ഡി കോവിഡ് വാക്സീന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (സിസിജിഐ)യുടെ അനുമതി. അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.മൂന്നു ഡോസ് എടുക്കേണ്ട വാക്സീന്, 28,000ലധികം പേരിൽ നടത്തിയ പരീക്ഷണത്തിൽ 66.66 ശതമാനമാണ് ഫലപ്രാപ്തി കണക്കാക്കുന്നത്. കമ്പനി അടിയന്തര ഉപയോഗ അനുമതിക്കായി ജൂലൈ ഒന്നിന് അപേക്ഷ നൽകിയിരുന്നു. സൂചി ഉപയോഗിക്കാതെ ത്വക്കിലേക്ക് നല്‍കുന്ന തരത്തിലായിരിക്കും വാക്‌സീൻ. സൂചിരഹിത സംവിധാനമായതിനാല്‍ പാര്‍ശ്വഫലങ്ങളില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്നാണ് സൈഡസ് അവകാശപ്പെടുന്നത്.
സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, റഷ്യയുടെ സ്പുട്നിക്, യുഎസ് നിർമിത മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ അഞ്ച് കോവിഡ് വാക്സീനുകൾക്കാണ് നിലവിൽ അനുമതി നൽകിയിട്ടുള്ളത്.