ആദിവാസികൾക്ക് ഊരുകളിൽ സ്പെഷ്യൽ ഓണക്കിറ്റും പ്രതിമാസ ഭക്ഷ്യധാന്യവും നേരിട്ട് എത്തിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. തിരുവനന്തപുരം വിതുര പൊടിയകാല ആദിവാസി സെറ്റിൽമെന്റ് കോളനിയിൽ നടന്ന ചടങ്ങിൽ മന്ത്രി കിറ്റുകൾ വിതരണം ചെയ്തു.
ഉൾപ്രദേശങ്ങളിലെ ആദിവാസി ഊരുകളിലുള്ളവർക്ക് വാഹന സൗകര്യവും മറ്റുമില്ലാത്തതിനാൽ നേരിട്ടെത്തി യഥാസമയം റേഷൻ സാധനങ്ങൾ വാങ്ങാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഇതുമനസിലാക്കിയാണ് ഓണക്കിറ്റും ഭക്ഷ്യധാന്യങ്ങളും മണ്ണെണ്ണയും സഞ്ചരിക്കുന്ന റേഷൻകടകളിലൂടെ നേരിട്ട് എത്തിക്കാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്. ഓണത്തിനു മുമ്പ് തന്നെ എല്ലാവർക്കും ഓണക്കിറ്റ് വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതുവരെ 30ലക്ഷത്തിലധികം റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് വാങ്ങിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി കൃത്യമായ അളവിലും തൂക്കത്തിലും റേഷൻ വിതരണം ഉറപ്പുവരുത്താൻ നടപടി സ്വീകരിച്ചു. റേഷൻ വിതരണത്തിലെ പോരായ്മകൾ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചു വരുന്നതായും മൈനസ് ബില്ലിംഗ് ഉൾപ്പെടെയുള്ള നടപടികൾ ഇതിന്റെ ഭാഗമായി നടപ്പാക്കിയതായും മന്ത്രി വ്യക്തമാക്കി.
ഉദ്ഘാടന ചടങ്ങിൽ ആദിവാസി ഊരുമൂപ്പനെ പൊന്നാട അണിയിച്ച് മന്ത്രി ആദരിച്ചു. ജി. സ്റ്റീഫൻ എം. എൽ. എ അധ്യക്ഷത വഹിച്ചു. ജില്ല, ബ്ളോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ സംസാരിച്ചു. സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. സജിത് ബാബു സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. ഭക്ഷ്യ, വനം, പട്ടികജാതി പട്ടികവർഗ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംബന്ധിച്ചു.