തൊഴിൽ മേഖലയിലെ തർക്കങ്ങൾക്ക് സർക്കാർ സമയബന്ധിത പരിഹാരമുറപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ബോണസ് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനു സംസ്ഥാനത്തെ ട്രേഡ് യൂണിയൻ നേതാക്കളുമായി നടത്തിയ ഓണ്‍ലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം കൊടുത്ത അതേ നിരക്കിലുള്ള ബോണസ് ഓണത്തിനുമുന്‍പ് തൊഴിലാളികൾക്ക് വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ബോണസ് സംബന്ധിച്ച് സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടുള്ളവയ്ക്കെല്ലാം പരിഹാരമുറപ്പാക്കും.
എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് 8.33 ശതമാനം മിനിമം ബോണസായി അനുവദിക്കും. ടെക്സ്റ്റൈൽ മേഖലയിലെ ബോണസ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വ്യവസായ ബന്ധസമിതി യോഗം ചേരുന്നതിന് ലേബർ കമ്മീഷണർക്ക് നിർദേശം നൽകി. തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സർക്കാർ നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷമായി അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് 2000 രൂപ നൽകും.