മട്ടന്നൂർ: പഴശി പടിഞ്ഞാറെ കോവിലകം സർക്കാർ ഏറ്റെടുത്തു സംരക്ഷിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ്(ഇൻടാക്) റീജണൽ ചാപ്റ്റർ കൺവീനറും ഫോക് ലാൻഡ് ചെയർമാനുമായ ഡോ.വി.രവീന്ദ്രൻ.
പഴശിരാജയുടെ പിൻതലമുറക്കാർ താമസിച്ചിരുന്ന കോവിലകം പഴശി രാജാക്കൻമാരുടെ ചരിത്രത്തിലെ ഏക ശേഷിപ്പാണ്.
പഴശി കോവിലകം ഇടിച്ചു നിരപ്പാക്കി റോഡ് വെട്ടിയതിന് പ്രായശ്ചിത്തമായി മലബാർ കളക്ടർ വില്യം ലോഗൻ അനുവദിച്ച നഷ്ടപരിഹാരം ഉപയോഗിച്ച് രാജകുടുംബ വസ്തുവിൽ നിർമിച്ചതാണ് കോവിലകം.
ചെമ്പൈ വൈദ്യനാഥ ഭാഗവതരടക്കമുള്ള പ്രശസ്ത സംഗീതജ്ഞരുടെയും കലാകാരൻമാരുടെയും സാന്നിധ്യം കോവിലകത്തിന്റെ സാംസ്കാരിക പ്രാധാന്യം തെളിയിക്കുന്നതാണ്.
പഴശി രാജാവുമായി ബന്ധമില്ലെന്നു ചൂണ്ടിക്കാട്ടി കോവിലകം ഏറ്റെടുക്കാത്തത് പൈതൃകത്തോടുള്ള അനാദരവാണെന്ന് കോവിലകം സന്ദർശിച്ച ഇൻടാക് സംഘം വിലയിരുത്തി.
കൺസർവേഷൻ ആർക്കിടെക്ട് പ്രഫ. പ്രവീൺ ചന്ദ്ര, ആർക്കിടെക്ട് സഞ്ജയ്, ആർക്കിടെക്ട് സിഗ്മ ജി.നാഥ്, മാനസ്, രാജീവൻ രാമാസ്, നീനു സുകുമാരൻ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.