വിനോദസഞ്ചാര കേന്ദ്രങ്ങളിലും കടകളിലും മാളുകളിലുമെല്ലാം വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ വ്യാജ സർട്ടിഫിക്കറ്റും രംഗത്തെത്തി.
വാക്സിന് എടുത്ത് രണ്ടാഴ്ച കഴിഞ്ഞവരെ മാത്രം കടകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. ഇതോടെയാണ് വ്യാജ വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. വാക്സിന് എടുത്ത സമാനവയസുള്ളവരുടെ സര്‍ട്ടിഫിക്കറ്റുമായാണ് പലരും പുറത്തിറങ്ങുന്നത്. കടയില്‍ കയറുന്നതിനു മുമ്പ് വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചാല്‍ ഇവ കാണിക്കും. സംശയനിവാരണത്തിനായി കടക്കാര് ചോദിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകളിലെ പേരു പറയുന്നതോടെ വിശ്വാസ്യതയുമാകും. മറ്റു തിരിച്ചറിയല്‍ രേഖകളൊന്നും ഇതോടൊപ്പം കാണിക്കാത്തതിനാല്‍ വ്യാജപ്പേര് പറഞ്ഞാലും തിരിച്ചറിയാന്‍ സാധിക്കില്ല. മൊബൈല്‍ ഫോണില്‍ പിഡിഎഫായി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പേരുമാറ്റി എഡിറ്റ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ഇപ്രകാരം സര്‍ട്ടിഫിക്കറ്റുകളിലെ പേരു തിരുത്തി ഉപയോഗിക്കുന്നവർ ധാരാളമുണ്ട്.
വ്യാജ വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് പോലീസിനും വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇവ തിരിച്ചറിയാനും കണ്ടെത്താനും സാങ്കേതിക ബുദ്ധിമുട്ടുകളും കാലതാമസവും ഏറെയാണ്. വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ പേരും വയസും ആധാര്‍ നമ്പറിന്റെ അവസാന നാലക്കവുമാണ് ഉണ്ടാവുക. ബെനിഫിഷറി റഫറന്‍സ് ഐഡിയും വാക്സിനേഷന് ഡീറ്റൈയില്‍സും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ സൂക്ഷ്മമായി പരിശോധിച്ചാല്‍ പോലും പോലീസിന് വ്യാജന്മാരെ തിരിച്ചറിയാന്‍ സാധിക്കില്ല. ആധാര്‍ നമ്പര്‍ പരിശോധിച്ചാല്‍ വ്യാജന്മാരെ തിരിച്ചറിയാനാവും. എന്നാല്‍ എല്ലാവരും ആധാര്‍ കാര്‍ഡ് കൈയില്‍ കൊണ്ടുനടക്കണമെന്നില്ല.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വ്യാജമായി നിർമിക്കുന്നുണ്ട്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലേക്കു പ്രവേശിക്കണമെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധനാഫലം ആവശ്യമാണ്. കടകളിലും മറ്റും പ്രവേശിക്കാനും ഇത്തരം സര്‍ട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നുണ്ട്.