എടൂർ: ആറളം പഞ്ചായത്ത് വീർപ്പാട് വാർഡിൽ ഇന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനായി ഒരുക്കിയ സുരക്ഷാ ക്രമീകണങ്ങൾ റൂറൽ എസ്പി നവനീത് ശർമ നേരിട്ട് പോളിംഗ് സ്റ്റേഷനിലെത്തി വിലയിരുത്തി. ഡോക്സ്വാഡും ബോംബ് സ്ക്വാഡും പ്രദേശത്ത് പരിശോധന നടത്തി.
ഇരിട്ടി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ അഞ്ചു ഇൻസ്പെക്ടർമാർക്കാണ് ബൂത്തിനകത്തേയും പുറത്തേയും സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്. രണ്ട് യൂണിറ്റ് സ്ട്രൈക്കിംഗ് ഫോഴ്സ്, പട്രോളിംഗ് യൂണിറ്റ് എന്നിവയും ഉണ്ടാകും. വോട്ടർമാരെ തടയാനോ തിരിച്ചറിയൽ കാർഡ് തട്ടിയെടുക്കാനോ ശ്രമം ഉണ്ടായാൽ അറസ്റ്റു
ചെയ്യാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രദേശത്തെ വോട്ടർമാർ അല്ലാതവരെ കണ്ടെത്തിയാൽ അവരെ പ്രത്യേകം നിരീക്ഷിക്കാനും സമീപത്തെ വീടുകളിലൊന്നും പുറത്തു നിന്നുള്ളവരെ താമസിപ്പിക്കരുതെന്നും പോലീസ് നിർദ്ദേശം നൽകി. ഉപതെരഞ്ഞെടുപ്പ് നീതിപൂര്‍വം നടത്താനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ ഏഴിന് മോക് പോളിംഗോടെ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിക്കും. 598 സ്ത്രീ വോട്ടര്‍മാരും 587 പുരുഷ വോട്ടര്‍മാരും ഉള്‍പ്പെടെ 1185 വോട്ടര്‍മാരാണ് വീര്‍പ്പാട് വാര്‍ഡിലുള്ളത്. വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂളും വീര്‍പ്പാട് വേള്‍ഡ് വിഷന്‍ ഹാളും ഉള്‍പ്പെടെ രണ്ട് ബൂത്തുകളാണ് ഉള്ളത്.
പ്രശ്നസാധ്യത മുന്നില്‍ക്കണ്ട് മുഴുവന്‍ സമയം വീഡിയോ റിക്കാര്‍ഡിംഗ് സൗകര്യങ്ങൾ ബൂത്തിനുള്ളിലും പുറത്തുമായി ക്രമീകരിച്ചിട്ടുണ്ട്. വൈകുന്നേരം ആറിന് വോട്ടെടുപ്പ് അവസാനിക്കും. ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടുമുണ്ട്. നാളെ വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂളില്‍ രാവിലെ 10 മുതല്‍ കൗണ്ടിംഗ് ആരംഭിക്കും.