ആറളം പഞ്ചായത്ത് പത്താം വാർഡ് ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. സ്ഥാനാർഥികളുടെ പരസ്യപ്രചാരണത്തിന് ഇന്നലെ സമാപനമായി. ഇരുമുന്നണികൾക്കും തുല്യ അംഗബലമുള്ള പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണ് എൽഡിഎഫിന് ഭരണം ലഭിച്ചത്. അതിനാൽ തന്നെ ഇരുമുന്നണികൾക്കും നിർണായകമായിരിക്കും ഉപതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനുശേഷം കോവിഡ് ബാധിച്ച് മരിച്ച സിപിഎം നേതാവ് ബേബി ജോൺ പൈനാപ്പള്ളിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
എൽ ഡിഎഫിന് അനുകൂലമായ വാർഡിൽ വിജയം ഉറപ്പാണെന്നും പഞ്ചായത്ത് ഭരണം എൽഡിഎഫ് തന്നെ നിലനിർത്തുമെന്നും എൽഡിഎഫ് ഇരിട്ടി ഏരിയാ കമ്മിറ്റിയംഗം വൈ.വൈ. മത്തായി പറഞ്ഞു. അതേസമയം വോട്ടർമാരെ ഭീഷണിപ്പെടുത്തിയാണ് എൽഡിഎഫ് സ്ഥാനാർഥികൾ വാർഡിൽ വിജയിക്കുന്നതെന്നും ഇക്കുറി കോടതിയുടെ ഇടപെടലിലൂടെ നിഷ്പക്ഷമായി എല്ലാവർക്കും വോട്ട് ചെയ്യാൻ സാധിച്ചാൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയും പറഞ്ഞു.
അതേസമയം യാതൊരു വികസനവുമില്ലാത്ത വാർഡിൽ ജനങ്ങൾ നിരാശരാണെന്നും ബിജെപിക്ക് വലിയ മേൽക്കോയ്മ വാർഡിൽ നേടാൻ കഴിയുമെന്ന് പേരാവൂർ മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷും പറഞ്ഞു. കനത്ത മഴയിൽ ആവേശം ചോരാതെ മുന്നണി പ്രവർത്തകർ കലാശകൊട്ടിൽ നിയന്ത്രണങ്ങളോടെ അണിനിരന്നു. രണ്ടു ബൂത്തുകളിലായിട്ടാണു വോട്ടെടുപ്പ് നടക്കുക. 12ന് ഫലപ്രഖ്യാപനം നടത്തും.
previous post