ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച സർക്കാർ, കടകളിലും മറ്റു സ്ഥാപനങ്ങളിലും പോകാൻ പുതിയ നിബന്ധനകൾ ഏർപ്പെടുത്തി. കടകൾ, മാർക്കറ്റുകൾ, ബാങ്കുകൾ, സർക്കാർ–സ്വകാര്യ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ, തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ സന്ദർശിക്കുന്നവരും അവിടെ ജോലി ചെയ്യുന്നവരും രണ്ടാഴ്ച മുൻപ് ആദ്യ ഡോസ് എങ്കിലും വാക്സീൻ എടുത്തവരോ അല്ലെങ്കിൽ 72 മണിക്കൂറിനകം ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവരോ അതുമല്ലെങ്കിൽ ഒരു മാസം മുൻപ് കോവിഡ് പോസിറ്റീവ് ആയി രോഗമുക്തി നേടിയവരോ ആയിരിക്കണമെന്നാണു പുതിയ നിബന്ധന. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലെടുത്ത തീരുമാനങ്ങൾ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ നിയമസഭയിൽ പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി; ഇവ അർധരാത്രി മുതൽ പ്രാബല്യത്തിലായി. ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ തുടരും. എന്നാൽ സ്വാതന്ത്ര്യദിനം, മൂന്നാം ഓണം എന്നിവ കാരണം 15, 22 തീയതികളിൽ ലോക്ഡൗൺ ഉണ്ടാകില്ല.
മറ്റു നിർദേശങ്ങൾ
∙ സ്കൂൾ, കോളജ്, ട്യൂഷൻ സെന്റർ, സിനിമ തിയറ്ററുകൾ എന്നിവ തുറക്കാൻ പാടില്ല. ഓൺലൈൻ പഠനത്തിനു മാത്രമായി വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുറക്കാം. ഓൺലൈൻ ഡെലിവറിക്കു മാത്രമായി മാളുകൾ തുറക്കാം.
∙ കടകൾ, ചന്തകൾ, വ്യാപാര സ്ഥാപനങ്ങൾ, ഓഫിസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ, തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ ആഴ്ചയിൽ 6 ദിവസം രാവിലെ 7 മുതൽ രാത്രി 9 വരെ തുറക്കാം.
∙ വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങിനും 20 പേർക്കു മാത്രം അനുമതി.
∙ ആരാധനാലയങ്ങളിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ പരമാവധി 40 പേർ മാത്രം. വിസ്തീർണം കുറഞ്ഞ മേഖലകളിൽ എണ്ണം ആനുപാതികമായി കുറയ്ക്കണം.
ബാങ്കുകൾ 6 ദിവസം
ബാങ്കുകൾക്ക് ആഴ്ചയിൽ 6 ദിവസം (തിങ്കൾ മുതൽ ശനി വരെ) പ്രവർത്തനാനുമതി. സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയം ഭരണ സ്ഥാപനങ്ങൾ, കമ്മിഷനുകൾ, കമ്പനികൾ എന്നിവ തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ 5 ദിവസം പ്രവർത്തിക്കാം.
സഭയിൽ ‘അഭികാമ്യം’; ഉത്തരവിൽ ‘കർശനം’
കടകളിലും മറ്റു സ്ഥാപനങ്ങളിലും പോകാൻ വാക്സീൻ രേഖ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, കോവിഡ് മുക്തി രേഖ ഇവയിലൊന്ന് വേണമെന്ന നിബന്ധന ‘അഭികാമ്യമാണ്’ എന്നാണു നിയമസഭയിൽ മന്ത്രി പറഞ്ഞത്. എന്നാൽ പിന്നീടു ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയപ്പോൾ ‘അഭികാമ്യം’ എന്നതു കർശന നിബന്ധനയായി മാറി.