കുട്ടികളുടെ ഓണ്‍ലൈൻ പഠനത്തിൽ പോലും നുഴഞ്ഞുകയറി അശ്ലീല പ്രചാരണത്തിന്റെയും സാമൂഹികവിരുദ്ധ പ്രവർത്തനത്തിന്റെയും കേന്ദ്രങ്ങളാക്കുന്ന ശക്തികൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. ഇത്തരം പ്രവർത്തനം നടത്തുന്നവരെ സമൂഹത്തിൽനിന്ന് ഒറ്റപ്പെടുത്താനുള്ള ശക്തമായ ഇടപെടലുകളും ഉണ്ടാവേണ്ടതുണ്ടെന്നും കെ.എം. സച്ചിൻദേവിന്റെ സബ്മിഷന് മറുപടി പറയവേ അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ ഉപകരണങ്ങളിൽ കുട്ടികളെ അപകടത്തിലേക്കു നയിക്കുന്ന ഗെയിം ഉൾപ്പെടെയുള്ളവ ഒഴിവാക്കുന്ന കാര്യം സേവനദാതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നവമാധ്യമ സാധ്യതകളെ പഠന പ്രവർത്തനങ്ങളിൽ ഉപയോഗിക്കുക എന്നതിനൊപ്പം അതിന്റെ തെറ്റായ ഉപയോഗങ്ങളെ ബോധവത്കരണങ്ങളിലൂടെ കുട്ടികൾക്ക് മനസിലാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.
സൈബർ മേഖല ഏറെ നേട്ടങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഇതുപയോഗിച്ച് കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനും കുട്ടികളെ വഴിതെറ്റിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളും സാമൂഹികവിരുദ്ധർ നടത്തുന്നു. അത്തരം ഇടപെടലാണ് ഓണ്‍ലൈൻ ക്ലാസുകളിൽ വ്യാജ ഐഡി ഉപയോഗിച്ച് ഹാക്ക് ചെയ്യുന്നതും കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന ഗ്രൂപ്പുകളിൽ അശ്ലീല സംഭാഷണങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്യുന്നതുമായ സ്ഥിതി ഉണ്ടായത്. പഴുതടച്ചുള്ള സുരക്ഷയാണ് ഇക്കാര്യത്തിൽ വേണ്ടത്. എന്നാൽ പല പ്ലാറ്റ്ഫോമുകളും വിദേശനിർമിതമായതിനാൽ അവയുടെ നിയന്ത്രണത്തിന് പരിമിതികളുണ്ടെങ്കിലും ശക്തമായ നടപടി സ്വീകരിക്കും.
ഈ അധ്യയനവർഷംഓണ്ലൈൻ പഠനത്തിനിടെ നുഴഞ്ഞുകയറിയതുമായി ബന്ധപ്പെട്ട 51 പരാതികളാണ് പോലീസിന് ലഭിച്ചത്. അവ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതോടൊപ്പം ലഭിച്ച വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി 8 കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നു.