നാളെ റദ്ദാകുന്നത് പിഎസ്സിയുടെ 493 റാങ്ക് പട്ടികകൾ. വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവെന്റ്സ്, ഡ്രൈവർ, സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ, ആരോഗ്യവകുപ്പിൽ ഫാർമസിസ്റ്റ്, എൽപി, യുപി, എച്ച്എസ് അധ്യാപകർ, സിവിൽ പോലീസ് ഓഫീസർ, സ്റ്റാഫ് നഴ്സ് ഉൾപ്പെടെയുള്ള 493 റാങ്ക് പട്ടികകളുടെ കാലാവധിയാണ് നാളെ അവസാനിക്കുന്നത്.
എൽഡിസി റാങ്ക് പട്ടികയിൽ ഇടംപിടിച്ച 27,000 പേരിൽ 9400 പേർക്കു നിയമനം ലഭിച്ചു. അതേസമയം, ലാസ്റ്റ് ഗ്രേഡ് സെർവെന്റ് റാങ്ക് പട്ടികയിൽ ഇടം പിടിച്ച 39,497 ഉദ്യോഗാർഥികളിൽ 6,788 പേർക്കു മാത്രമാണ് നിയമനം ലഭിച്ചത്.
അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് പട്ടികയിൽ ഇടംപിടിച്ച 5845 ഉദ്യോഗാർഥികളിൽ 1635 ഉദ്യോഗാർഥികൾക്കു നിയമനം ലഭിച്ചു. എൽപി, യുപി, എച്ച്എസ് അധ്യാപക തസ്തികകളിൽ ആകെ റാങ്ക് പട്ടികയിലുള്ളവരുടെ എണ്ണം 35,000 ആണ്. എന്നാൽ ഇതിൽനിന്നും 800 പേർക്കുമാത്രമാണ് ഇതുവരെ നിയമനം ലഭിച്ചത്. സ്റ്റാഫ് നഴ്സ് റാങ്ക് പട്ടികയിലുള്ള 8451 ഉദ്യോഗാർഥികളിൽ 2267 ഉദ്യോഗാർഥികൾക്കു മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചത്.
അതേസമയം പിഎസ്സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം അംഗീകരിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ കാലാവധി നീട്ടി ഉത്തരവിട്ടിരുന്നു.
നാളെ അവസാനിക്കുന്ന റാങ്ക് പട്ടികകളുടെ കാലാവധി സെപ്റ്റംബർ 29 വരെ നീട്ടിയാണ് ഉത്തരവിട്ടത്. ഇതിനെതിരേ പിഎസ്സി ഇന്നലെ ഹൈക്കോടതിയെ സമീപിച്ചു. റാങ്ക് പട്ടികയുടെ കാലവാവധി നീട്ടുക പ്രായോഗികമല്ലെന്നാണ് പിഎസ്സി ഹർജിയിൽ പറയുന്നത്. പട്ടിക നീട്ടുന്നതിന് ഉചിതമായ കാരണം വേണം. പട്ടിക നീട്ടിയാൽ പുതിയ ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമാകുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
മുടി മുറിച്ച് പ്രതിഷേധവുമായി വനിതാ സിപിഒ ഉദ്യോഗാർഥികൾ
തിരുവനന്തപുരം: പിഎസ്സി റാങ്ക് പട്ടിക നീട്ടാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ വനിതാ സിപിഒ ഉദ്യോഗാർഥികളുടെ മുടിമുറിക്കൽ സമരം. കോവിഡ്, പ്രളയ കാലത്ത് ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അതു കണക്കിലെടുത്ത് റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നുമാണ് വനിതാ സിപിഒ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ആവശ്യം.
നാളെയാണ് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്നത്. വനിതകളോട് സർക്കാർ വിവേചനം കാണിക്കുകയാണെന്നും സർക്കാർ ചർച്ചയ്ക്കുപോലും തയാറാകാത്തത് പ്രതിഷേധാർഹമാണെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. പിഎസ്സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ അറിയിച്ചതിനു പിന്നാലെയായിരുന്നു ഉദ്യോഗാർഥികളുടെ മുടിമുറിക്കൽ സമരം.