കേരളത്തിലെ മലയോര, തീരദേശ, പിന്നാക്ക ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ പദ്ധതി 2021-22 ന്റെ ഭാഗമായി ‘ഭൂജല പരിപോഷണം പദ്ധതി’ എന്ന പേരില്‍ മഴവെള്ള സംഭരണികള്‍ നിര്‍മിച്ചു കൊടുക്കാനാണ് തീരുമാനം. ഇതിനു പുറമേ ജലവിഭവ വകുപ്പിനു കീഴിലുള്ള കെആര്‍ഡബ്ല്യുഎസ്എ യുടെ ഭാഗമായുള്ള ‘മഴകേന്ദ്രം’ മുഖേന കിണര്‍ റീചാര്‍ജിംഗ് സൗകര്യം ഒരുക്കാനും തീരുമാനമെടുത്തു.
തെരഞ്ഞെടുക്കപ്പെട്ട 10 ഗ്രാമപഞ്ചായത്തുകളിലെ 1945 വ്യക്തിഗത കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും. 10000 ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണികള്‍ അഞ്ചു ഗ്രാമപഞ്ചായത്തുകളിലെ 945 കുടുംബങ്ങള്‍ക്ക് നിര്‍മിച്ചു നല്കുന്ന തരത്തിലാണു ഭൂജല പരിപോഷണം പദ്ധതി. ആല പ്പുഴ ജില്ലയിലെ പുളിങ്കുന്ന്, ഇ ടുക്കി ജില്ലയിലെ കാമാക്ഷി, മരിയാപുരം, ഇരട്ടയാര്‍, കോട്ടയം ജില്ല യിലെ കോരുത്തോട് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുക.
അഞ്ചു ഗ്രാമപഞ്ചായത്തുകളിലെ 1000 കുടുംബങ്ങള്‍ക്കാണ് തുറന്ന കിണര്‍ റീചാര്‍ജ് ചെയ്യുന്ന പദ്ധതിയുടെ ഗുണം ലഭിക്കുക. മാവേലിക്കര താമരക്കുളം, ഉടുമ്പന്നൂര്‍, ഇടമുളക്കള്‍, വെള്ളിയാമറ്റം, ആലക്കോട് പഞ്ചായത്തുകളിലെ കുടുംബങ്ങളെയാണ് ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്തിരിക്കുന്നത്.
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനു സംസ്ഥാനത്തിന് അനുയോജ്യവും ലളിതവും ചെലവുകുറഞ്ഞതുമായ മാര്‍ഗമാണു മഴവെള്ള സംഭരണവും ഭൂജല പരിപോഷണ പ്രവര്‍ത്തനങ്ങളും. ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചു ഗുണഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തികൊണ്ടാണ് നടപ്പിലാക്കുന്നത്.