കണ്ണൂർ ജില്ലയിൽ മുടങ്ങി കിടക്കുന്നത് 19 ചെറുകിട ജലവൈദ്യുത പദ്ധതികൾ. ഈ പദ്ധതികൾ പൂർത്തിയാക്കിയാൽ 65 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും.
മുടങ്ങിയ വൈദ്യുതി പദ്ധതികളും ബ്രായ്ക്കറ്റിൽ ഉത്പാദിപ്പിക്കുന്ന മെഗാവാട്ടും. അടയ്ക്കാത്തോട് (3), ബാവലിപ്പുഴ രണ്ടാംഘട്ടം (8), ബാവലിപ്പുഴ മൂന്നാംഘട്ടം (3), ചാത്തമല (1), ഫർലോങ്കര (1), കൈതക്കൊല്ലി ഡൈവേർഷൻ (10), കാലാങ്കി (1), കാഞ്ഞിരക്കൊല്ലി ഒന്നാംഘട്ടം (5), കാഞ്ഞിരക്കൊല്ലി രണ്ടാംഘട്ടം (3), കൊക്കമുള്ള് (2), കോഴിച്ചാൽ (1), മുക്കട്ടത്തോട് (3), ഓടംപുഴ (1), പഴശിസാഗർ (15), പെരിന്പാല (1), പെരുവ (2), രണ്ടാംകടവ് (1), ഉരുട്ടിപ്പുഴ (1), വഞ്ചിയം (3) എന്നിവയാണ് പദ്ധതികൾ.
ഈ പദ്ധതികൾ പുനരുജ്ജീവിപ്പിക്കുകയാണെങ്കിൽ കെഎസ്ഇബിക്ക് ലാഭകരമായി വൈദ്യുതി ഉത്പാദിപ്പിക്കാം. ചെറുകിട പദ്ധതികളായതുകൊണ്ട് തടയണ മാത്രം മതി. അണക്കെട്ടോ ജലസംഭരണിയോ ആവശ്യമില്ല.
വടക്കേ മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായിരുന്നു ചന്ദനക്കാംപാറയിലെ വഞ്ചിയം. 1993 ൽ പണി തുടങ്ങിയ വഞ്ചിയം പദ്ധതിയുടെ സ്ഥാപിതശേഷി മൂന്ന് മെഗാവാട്ടാണ്. പദ്ധതി പൂർത്തിയായാൽ പയ്യാവൂർ, എരുവേശി പഞ്ചായത്തുകളിലേക്ക് ആവശ്യമായ വൈദ്യുതി ഇവിടെ നിന്ന് ലഭിക്കുമായിരുന്നു. എന്നാൽ, 28 വർഷങ്ങൾക്കുശേഷവും പദ്ധതിയുടെ പണി 20 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂ.
ഇനിയെങ്കിലും പണി പുനരാരംഭിക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ, വഞ്ചിയം പദ്ധതിയും കാഞ്ഞിരക്കൊല്ലിയിലെ രണ്ടു പദ്ധതികളും കെഎസ്ഐഡിസിക്ക് കൈമാറിയതായാണ് കെഎസ്ഇബി പറയുന്നത്. തുടർനടപടികൾ കെഎസ്ഐഡിസി സ്വീകരിച്ചിട്ടുമില്ല. ചെറുകിട ജലവൈദ്യുതി പദ്ധതികൾ ആരംഭിച്ചാൽ മലയോര മേഖലയുടെ വികസനം സാധ്യമാകുന്നതിനോടൊപ്പം എൻജിനിയറിംഗ് ബിരുദധാരികൾ അടക്കമുള്ളവർക്ക് തൊഴിൽ സാധ്യതയും ലഭിക്കും.