നിയമസഭയുടെ സന്പൂർണ ബജറ്റ് സമ്മേളനം ഇന്നു തുടങ്ങും. മന്ത്രി എ.കെ. ശശീന്ദ്രനുമായി ബന്ധപ്പെട്ട വിവാദം നിയമസഭയിൽ അദ്യ ദിനംതന്നെ കോളിളക്കമുണ്ടാക്കും.
നിയമസഭാ കൈയാങ്കളി കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ച സർക്കാരിനു ലഭിച്ച തിരിച്ചടിയും പ്രതിപക്ഷ ആവനാഴിയിലെ ആയുധമാണ്. മുട്ടിൽ മരംമുറി, കോവിഡ് മരണക്കണക്കിലെ സർക്കാരിന്റെ കള്ളക്കളി, വാക്സിൻ യഥാസമയം നൽകാത്ത സർക്കാരുകളുടെ അനാസ്ഥ, ഇന്ധന വില വർധന തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും.
സമ്മേളനം ഓഗസ്റ്റ് 18 വരെ നീളും. 2021-22 വർഷത്തെ ബജറ്റിലെ ധനാഭ്യർഥനകളിൽ വിവിധ സബ്ജക്ട് കമ്മിറ്റികൾ നടത്തിയ സൂക്ഷ്മപരിശോധനയെത്തുടർന്ന് സഭയിൽ സമർപ്പിക്കുന്ന റിപ്പോർട്ടുകളിലുള്ള ചർച്ചയും വോട്ടെടുപ്പുമാണ് പ്രധാനം. ആകെ 20 ദിവസമാണ് സഭ സമ്മേിക്കുന്നത്. ഇതിൽ നാലു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി നീക്കിവച്ചിട്ടുണ്ട്. അന്നു സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും സഭ പരിഗണിക്കും.