പ്രകൃതി ദുരന്തങ്ങളും പകര്‍ച്ച വ്യാധികളും നേരിടുന്നതിന് കേരളത്തിന് ലോകബാങ്ക് വായ്പ. 937 കോടിയുടെ വായ്പക്കായുള്ള കരാര്‍ ഒപ്പുവച്ചു. 14 വര്‍ഷം കൊണ്ട് തിരിച്ചടക്കണമെന്ന വ്യവസ്ഥയിലാണ് കരാര്‍ നിവലില്‍ വന്നത്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവ നേരിടാനാണ് സംസ്ഥാനത്തിന് ലോകബാങ്ക് സഹായം ലഭിക്കുന്നത്. തദേശസ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതാണ് പദ്ധതിയിലെ പ്രധാനമായ നിര്‍ദേശം.
ആരോഗ്യം, കൃഷി, ജലവിഭവം, റോഡുകള്‍ എന്നിവയിലൂന്നിയാവും പദ്ധതി നടപ്പാക്കുക. സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം പമ്പാനദിയുടെ തീരപ്രദേശങ്ങളിലാവും നടപ്പാക്കുക. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിവിധ മേഖലകളില്‍ പദ്ധതി നടപ്പാക്കും. ഭൂപ്രകൃതി, ദുരന്തസാധ്യത എന്നിവ കണക്കിലെടുത്താണ് ഈ ജില്ലകൾ തിരഞ്ഞെടുത്തത്. പ്രകൃതി ദുരന്തങ്ങള്‍ നേരിടാനും കൃഷി ഉള്‍പ്പെടെയുള്ളവക്ക് നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കുന്നതിനും പ്രാധാന്യം നല്‍കും. റിസ്ക്ക് ഇന്‍ഷുറൻസ് പദ്ധതിയും നിലവില്‍വരും.
നഗരപ്രദേശങ്ങളെ ദുരന്തങ്ങള്‍നേരിടാൻ പ്രാപ്തമാക്കുന്നതും പദ്ധതിയുടെ പ്രധാന ഘടകമാണെന്ന് ലോക ബാങ്ക് പറയുന്നു. ആരോഗ്യമേഖലയിൽ പൊതുജനാരോഗ്യ പദ്ധതിക്ക് കീഴില്‍ പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് മുന്‍തൂക്കം നല്‍കും. പകര്‍ച്ചവ്യാധിക്കുള്ള സാധ്യത കണ്ടെത്തി മുന്‍കരുതല്‍ നടപടികള്‍ക്കാവും ഊന്നല്‍ നല്‍കുക. കാലാവസ്ഥാ മറ്റത്തിനു യോജ്യമായ കൃഷിരീതികൾ കൊണ്ടുവരുന്നതിനും പദ്ധതി വിഭാവനചെയ്യുന്നു.
പ്രകൃതിക്ഷോഭത്തെ അതിജീവിക്കും വിധം 400 കിലോമീറ്റര്‍ റോഡുകളെ സജ്ജമാക്കുന്നതിനും അതിന്‍റെ അറ്റകുറ്റപണിക്കും പണം നല്‍കും. പതിനാല് വര്‍ഷം കൊണ്ട് തിരിച്ചടക്കേണ്ട വായ്പക്ക് ആറു വര്‍ഷത്തെ ഗ്രേസ് പീര്യഡും അനുവദിക്കും. സംസ്ഥാനത്തിന് വേണ്ടി ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറിയും ലോക ബാങ്ക് ഇന്ത്യ ഡയറക്ടറും കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സാമ്പത്തിക കാര്യവകുപ്പ് അഡീഷനല്‍ സെക്രട്ടറിയുമാണ് വായ്പാ കരാറില്‍ ഒപ്പുവച്ചത്.