സിക്ക വൈറസിനെതിരെ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനമാകെ സിക്ക വൈറസിനെതിരെ ജാഗ്രത പുലര്‍ത്തണം. 23 സിക്ക വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
തലസ്ഥാനത്ത് സിക്ക വൈറസ് കൂടുന്ന സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്ട്രോള് റൂം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ആനയറ പ്രദേശത്തുള്ള മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ സിക്ക വൈറസിന്റെ ക്ലസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും കോര്‍പറേഷന്റേയും നേതൃത്വത്തില്‍ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിംഗും നടത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൂടിയ പ്രത്യേക അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കൊതുക് നശീകരണത്തിന് ശക്തമായ ഇടപെടലുകള്‍ നടത്തണം. ആനയറ ഭാഗത്ത് കൊതുകു നശീകരണത്തിനായി ഏഴ് ദിവസം ഫോംഗിംഗ് നടത്തും. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കും.
സിക്ക വൈറസിനെ പോലെ ഡെങ്കിപ്പനിയും ശ്രദ്ധിക്കണം. വീടുകളിലേയും, സ്ഥാപനങ്ങളുടേയും പരിസരങ്ങളില്‍ കൊതുക് വളരുന്ന സാഹചര്യമുണ്ടാകരുത്. ഒരു തുള്ളി വെള്ളം പോലും കെട്ടി നില്ക്കുന്ന അവസ്ഥയുണ്ടാകരുത്. വീട്ടിനകത്തും കൊതുക് വളരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എല്ലാവരും സ്വയം പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും മന്ത്രി വ്യക്തമാക്കി.