പൈതൃക പദ്ധതിയുമായി ബന്ധപ്പെട്ട് തുറമുഖത്ത് പ്രദർശനത്തിനായി സ്ഥാപിക്കുന്ന നാവിക സേനയുടെ കപ്പൽ കോട്ടയം നാട്ടകത്തെത്തി. ഈ മാസം അവസാനം ആലപ്പുഴ തുറമുഖത്ത് എത്തിച്ചു പ്രദർശനത്തിനു വയ്ക്കാനാണ് ആലോചന. ബീച്ചിൽ കപ്പൽ പ്രദർശനത്തിനു വയ്ക്കാനുള്ള കോൺക്രീറ്റ് കാലുകളുടെ നിർമാണം നടക്കുകയാണ്. 2 ആഴ്ചയ്ക്കുള്ളിൽ ഇതു പൂർത്തിയാകുമെന്നാണ് കരുതുന്നത്. സുരക്ഷാ ദൗത്യങ്ങൾക്കു പേരുകേട്ടതാണ് നാവിക സേനയുടെ ഈ പടക്കപ്പൽ.
ഡി–കമ്മിഷൻ ചെയ്ത കപ്പൽ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഐഎൻഎഫ്എസി) ടി–81 കൊച്ചിയിൽ നിന്നു കടൽമാർഗം ആലപ്പുഴ തീരത്ത് എത്തിക്കാനായിരുന്നു ആദ്യ ശ്രമം. ഇതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചപ്പോൾ വന്ന ഖലാസികൾ നിബന്ധനകൾ അംഗീകരിച്ച് കരാർ വയ്ക്കാൻ തയാറായില്ല. ആവശ്യമായ പ്രതിഫലം നൽകാൻ പൈതൃക പദ്ധതി അധികൃതർ ഒരുക്കമായിരുന്നു. എന്നാൽ രേഖയിൽ ഒപ്പിടാൻ അവർ വിമുഖരായതിനാൽ ഉൾനാടൻ ജലപാതയിലൂടെ കോട്ടയത്ത് എത്തിക്കുകയായിരുന്നു.
മൺസൂണിനു മുൻപ് കപ്പൽ കൊണ്ടുവരാനായിരുന്നു തീരുമാനം. കോട്ടയത്ത് നിന്നു കരമാർഗം ആലപ്പുഴ ബീച്ചിൽ കപ്പൽ കൊണ്ടുവരും. യാത്രാമധ്യേ രണ്ടോ മൂന്നോ വൈദ്യുത ലൈനുകൾ ഓഫാക്കേണ്ടിവരും. അതു സംബന്ധിച്ചുള്ള അറിയിച്ച് കെഎസ്ഇബി അധികൃതർക്ക് മുൻകൂട്ടി നൽകിയിട്ടുണ്ട്. ബീച്ചിനു സമീപം എത്തുമ്പോൾ റെയിൽവേ ട്രാക്കിനു കുറുകെ കടക്കാനും തടസ്സമുണ്ടാകും. 7 മീറ്ററോളം ഉയരമുള്ളതിനാൽ റെയിൽവേക്രോസിലെ പോസ്റ്റിൽ തട്ടാനുള്ള സാധ്യതയുമുണ്ട്. ഇതു സംബന്ധിച്ചും കരാറുകാർ കത്ത് റെയിൽവേക്ക് നൽകിയിട്ടുണ്ട്.