പഴയ നാണയങ്ങൾക്കും കറൻസികൾക്കും ലക്ഷങ്ങൾ മൂല്യമുണ്ടെന്ന് പ്രചാരണംനടത്തി ഒട്ടേറെ പേരെ ചതിയിൽപ്പെടുത്തുന്ന സംഘം സജീവം. അത്തരം തട്ടിപ്പിൽ ജനങ്ങൾ പെട്ടുപോകാതിരിക്കാൻ ജാഗ്രതാ നിർദേശവുമായി ട്വിറ്ററും ഫെയ്‌സ്ബുക്കും ഉപയോഗിച്ച് കേരള പോലീസ് രംഗത്തെത്തി.
ഓൺലൈനിലൂടെ പഴയനാണയങ്ങൾക്ക് പകരം വലിയ തുക പ്രതിഫലം ലഭിക്കുമെന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാണ് തട്ടിപ്പിന്റെ തുടക്കം.
ലക്ഷങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ പഴയ ഒരുരൂപ വിൽപ്പനയ്ക്കുണ്ടെന്ന് അറിയിച്ച ബെംഗളൂരു സ്വദേശി വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ. ഓൺലൈനിലെ പരസ്യം കണ്ട് തന്‍റെ കൈയിലുള്ള 1947-ലെ നാണയം വിൽപ്പനയ്ക്ക് വെച്ചപ്പോൾ 10 ലക്ഷം രൂപയാണ് അതിന് തട്ടിപ്പുകാർ മോഹവിലയിട്ടത്.
പിന്നീട് ഒരു കോടി വരെയായി വാഗ്ദാനം. തുടർന്ന് വീട്ടമ്മയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് നാണയം വിൽക്കുന്നോ എന്ന് ചോദിച്ച് ബന്ധപ്പെട്ടു. വീട്ടമ്മ വാക്കാൽ കച്ചവടം ഉറപ്പിച്ചു. തന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുൾപ്പെടെ നൽകുകയും ചെയ്തു. ഒരു കോടി രൂപ കൈമാറ്റം ചെയ്യണമെങ്കിൽ ആദായ നികുതിയായി ഒരു ലക്ഷത്തിലേറെ രൂപ അടയ്ക്കേണ്ടിവരുമെന്ന് തട്ടിപ്പുകാർ അറിയിച്ചു.
അത് വിശ്വസിച്ച് പലതവണയായി ഒരു ലക്ഷത്തിലേറെ രൂപ കൈമാറി. എന്നാൽ പിന്നീട് മറുഭാഗത്തുനിന്ന് പ്രതികരണമില്ലാതായപ്പോഴാണ് പണം തട്ടാനുള്ള കെണിയായിരുന്നെന്ന് മനസ്സിലാക്കിയതും പോലീസിൽ പരാതിപ്പെട്ടതും.
കേരളത്തിലും ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.