കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്നു വിദഗ്ധർ ഉറപ്പു പറയുന്ന സാഹചര്യത്തിൽ അതു ദീർഘിപ്പിക്കേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോഴത്തെ രണ്ടാം തരംഗം കഴിയുന്നതിനു മുന്പ് മൂന്നാം തരംഗം ഉണ്ടായാൽ ആരോഗ്യസംവിധാനങ്ങളുടെ ശേഷിയെ അതു മറികടന്നേക്കാമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കുറയുന്നതിനു മുന്പു തന്നെ അടുത്ത തരംഗത്തിനുള്ള സാധ്യതയുണ്ട്. സാമൂഹികമായ ഇടപെടലുകൾ കൂടിയാൽ വീണ്ടും രോഗവ്യാപനമുയരുകയും അതുവഴി അടുത്ത തരംഗം ഉണ്ടാവുകയും ചെയ്യാം. നിലവിലെ രോഗവ്യാപനം പരമാവധി പിൻവാങ്ങി കുറച്ചു നാളുകൾക്ക് ശേഷം അടുത്ത തരംഗമുണ്ടാകാം എന്നതാണ് മറ്റൊരു സാധ്യത.
ഇതിലേതെങ്കിലുമൊരു രീതിയിൽ മൂന്നാമത്തെ തരംഗം സംഭവിക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതെപ്പോഴാണ് ഉണ്ടാവുക എന്നതിലും എത്ര തീവ്രമായിരിക്കും എന്നതിലുമാണ് വ്യത്യസ്ത നിഗമനങ്ങളുള്ളത്. രണ്ടാം തരംഗത്തോടൊപ്പം മൂന്നാമത്തെ തരംഗം ഉണ്ടാകുന്നത് കൂടുതൽ വിഷമകരമായ സാഹചര്യം സൃഷ്ടിക്കും. ആശുപ്രത്രികളിലും മറ്റു ആരോഗ്യസംവിധാനങ്ങളിലും നിലവിൽ നിരവധി രോഗികൾ ചികിത്സയിലുണ്ട്.
അതുകൊണ്ട്, ആ സാധ്യതയെ പരിപൂർണമായി അടച്ചു കൊണ്ട് മൂന്നാമത്തെ തരംഗം ഉണ്ടാകുന്നത് ദീർഘിപ്പിക്കുവാൻ സാധിക്കണം. ഉടനടി വീണ്ടുമൊരു ലോക്ഡൗണിലേക്കു പോവുക എന്നതും ദുഷ്കരവുമായിരിക്കും. അതുകൊണ്ടു തന്നെ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി എല്ലാവരും പാലിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനു കാരണമായ വൈറസ് നിരന്തരമായ ജനിതകവ്യതിയാനങ്ങൾക്ക് വിധേയമാവുകയാണ്. ഇതിനകം 40,000 ത്തിനു അടുത്ത് വകഭേദങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് പറയുന്നത്. അതിൽ പ്രസക്തമായ വകഭേദങ്ങൾ ഏതാണെന്ന് കണ്ടെത്തുക എന്നതാണ് പ്രധാനം. വ്യാപന നിരക്ക്, തീവ്രത, രോഗപ്രതിരോധശേഷിയെ മറികടക്കാനുള്ള കഴിവ് തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധനകൾക്ക് വിധേയമാക്കും.
ഇപ്പോൾ ഉണ്ടായ ഡെൽറ്റാ വൈറസിൽ സംഭവിച്ച നേരിയ മാറ്റത്തിന്റെ ഭാഗമായ വകഭേദം രോഗബാധയുടെ തീവ്രതയെ വർധിപ്പിക്കില്ലെന്നാണു പഠനങ്ങൾ കാണിക്കുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നിലവിൽ മൂന്നു രോഗികളിൽ മാത്രമാണിത് കണ്ടിട്ടുള്ളത്. അവരിൽ ഉണ്ടായ രോഗബാധ പഠന വിധേയമാക്കിയപ്പോൾ മൂന്നാമത്തെ തരംഗത്തിനുള്ള കാരണമായി ഈ ആൽഫാ വകഭേദം മാറില്ല എന്നാണ് മനസിലാക്കാൻ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.