ബിവറേജസ് കോർപറേഷൻ വെയർഹൗസുകളിൽനിന്നു ബാറുകൾക്കു നൽകുന്ന മദ്യത്തിന്റെ വില ഉയർത്തിയ സാഹചര്യത്തിൽ ഇന്നു മുതൽ ബാറുകൾ അടച്ചിടും. വില വർധനയുടെ സാഹചര്യത്തിൽ നഷ്ടമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടി സഹകരണ സ്ഥാപനമായ കൺസ്യൂമർഫെഡിന്റെ മദ്യ ഒൗട്ട്ലെറ്റുകളിലും പുതിയ സ്റ്റോക്ക് എടുക്കേണ്ടതില്ലെന്ന് എംഡി നിർദേശം നൽകി.
ബിവറേജസ് കോർപറേഷൻ വെയർഹൗസ് മാർജിൻ വർധിപ്പിച്ചത് ബാറുകളെയും കണ്‍സ്യൂമർഫെഡിനെയും ബാധിക്കുമെന്നതിനാലാണു പുതിയ തീരുമാനം. കണ്‍സ്യൂമർഫെഡിന്റെ വെയർഹൗസ് മാർജിൻ എട്ടിൽനിന്ന് 20 ശതമാനമായും ബാറുകളുടേത് 25 ശതമാനമായുമാണു വർധിപ്പിച്ചത്. ഇതുവഴി വർധനയ്ക്ക് ആനുപാതികമായി ഉപഭോക്താക്കളുടെ കൈയിൽനിന്ന് അധിക തുക ഈടാക്കാൻ അവസരം നൽകണമെന്നു ബാറുടമകൾ ആവശ്യപ്പെട്ടു. എന്നാൽ, സർക്കാർ അനുമതി നൽകിയില്ല. പ്രശ്നപരിഹാരം ഉണ്ടാകുന്നതുവരെ ബാറുകൾ അടച്ചിടാനാണ് തീരുമാനം.