കോവിഡിന്റെ രണ്ടാം വ്യാപനം തടയുന്നതിനുളള ശ്രമങ്ങളിൽ പോലീസ് വഹിച്ച പങ്ക് സ്തുത്യർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ജനസേവനത്തിൽ പോലീസിന്റെ പുതിയ മുഖമാണ് ഈ കാലഘട്ടത്തിൽ കേരളം കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ടെന്പിൾ പോലീസ് സ്റ്റേഷൻ, കണ്ട്രോൾ റൂം, അസിസ്റ്റന്റ് കമ്മീഷണർ ഓഫീസ് എന്നിവയ്ക്കായി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറൻസിലൂടെ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ബുധനാഴ്ചകളിലും പരാതിക്കാരെ വീഡിയോ കോണ്‍ഫറൻസ് വഴി നേരിട്ടുകണ്ട് പരാതി സ്വീകരിക്കാൻ ഗുരുവായൂർ ടെന്പിൾ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം ആധുനിക സംവിധാനങ്ങൾ മറ്റ് പോലീസ് സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂർ ടെന്പിൾ പോലീസ് സ്റ്റേഷൻ നിർമിക്കാൻ സ്ഥലം വിട്ടു നല്കിയ ഗുരുവായൂർ ദേവസ്വം ബോർഡ്, അനുമതി നൽകിയ ഹൈക്കോടതി എന്നിവയ്ക്ക് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. മുൻ എംഎൽഎ കെ.വി അബ്ദുൾ ഖാദറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുളള 99 ലക്ഷം രൂപയടക്കം 3.24 കോടി രൂപ ചെലവിലാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 378.78 ചതുരശ്രമീറ്റർ വിസ്തീർണത്തിലുളള കെട്ടിടത്തിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തൃശൂർ ജില്ലാ ലേബർ കോണ്ട്രാക്റ്റിംഗ് സഹകരണ സംഘമാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
മന്ത്രി കെ.രാധാകൃഷ്ണൻ, ജനപ്രതിനിധികൾ, ദേവസ്വം ബോർഡ് ഭാരവാഹികൾ, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.