ഇരിട്ടി: കോവിഡ് വ്യാപനതോത് ഉയര്‍ന്നുതന്നെ നില്ക്കുന്നതിനാല് പൊതുജനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് നഗരസഭ സേഫ്റ്റി കമ്മിറ്റി യോഗം നിര്‍ദേശിച്ചു. സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെയും പോലീസിന്റെയും പരിശോധന തുടരണം.
കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന വാര്‍ഡുകളില്‍ വോളണ്ടിയർമാരുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും ഇത്തരം വാര്‍ഡുകളില്‍ നിന്ന് ആളുകള്‍ പുറത്തേക്ക് പോകുന്നത് പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു. പഴം, പച്ചക്കറി ചില്ലറ വില്പന സ്റ്റാളുകള്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരംഅഞ്ചു വരെയും മൊത്ത വ്യാപാരം രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയും അനുവദിക്കുന്നതാണ്.
രോഗവ്യാപനത്തെ തുടര്‍ന്ന് റോഡുകള്‍ അടച്ചതും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാത്തതുമായ വാര്‍ഡുകളില്‍ അവശ്യസേവനത്തിന് വോളണ്ടിയര്‍മാരെ ഉപയോഗപ്പെടുത്തണം. നിര്‍മാണസാമഗ്രി വില്പന, ഹാര്‍ഡ് വെയര്‍ ഷോപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചുവരെ ആയിരിക്കും.
വര്‍ക്ക് ഷോപ്പുകളും വാഹന സര്‍വീസ് സെന്ററുകളും ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഏഴുമുതല്‍ വൈകുന്നേരം അഞ്ചുവരെ തുറന്ന് പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ള വ്യാപാരസ്ഥാപനങ്ങള്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങളും സമയക്രമവും പാലിച്ചു മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.
ഹോട്ടല്‍, റസ്റ്റോറന്റുകള്‍ എന്നിവയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. കണ്ടെയ്ൻമെന്റ് സോണുകളില്‍ ഹോം ഡെലിവറി മാത്രമേ പാടുള്ളൂ.