സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. അന്തിമ തീരുമാനം വ്യാഴാഴ്ചക്കുള്ളിൽ അറിയിക്കാൻ കോടതി കേന്ദ്രത്തോട് നിർദേശിച്ചു.
കോവിഡിന്റെ അടക്കം പശ്ചാത്തലത്തിൽ പരീക്ഷകൾ റദ്ദാക്കണമെന്നും മൂല്യനിർണയത്തിനു പ്രത്യേക മാനദണ്ഡം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകയായ മമത ശർമയാണ് ഹർജി നൽകിയത്. ഹർജി വ്യാഴാഴ്ച പരിഗണിക്കും.
പരീക്ഷ നടത്തിപ്പ് സംബന്ധിച്ചു വിശദമായ അഭിപ്രായങ്ങളും നിർദേശങ്ങളും എഴുതി അറിയിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കുന്നതും പരിഗണനയിലുണ്ടെന്നു റിപ്പോർട്ടുണ്ട്. ചില സംസ്ഥാനങ്ങൾ പരീക്ഷ ഉപേക്ഷിക്കണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.
വിദ്യാർഥികളുടെ 9,10,11 ക്ലാസുകളിലെ മാർക്ക് പരിഗണിച്ച് ഇന്റേണൽ മാർക്ക് നൽകുന്ന കാര്യമാണ് ആലോചനയിലുള്ളത്. 19 വിഷയങ്ങളിൽ ഓഗസ്റ്റിൽ പരീക്ഷ നടത്തുന്നതു സംബന്ധിച്ചു നിർദേശം സിബിഎസ്ഇയും കേന്ദ്രസർക്കാരും മുന്നോട്ടു വച്ചിരുന്നു.