ലോക്ഡൗണ്‍ നീട്ടുമെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ നിയന്ത്രണങ്ങളിൽ ഇളവുകൾ പരിഗണിച്ചേക്കും. ഇപ്പോഴത്തെ സാഹചര്യം പരിഗണിക്കുന്പോൾ അടച്ചുപൂട്ടൽ അവസാനിപ്പിക്കാറായില്ല. രണ്ടു മൂന്നു ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകും.
കോവിഡ് വ്യാപന നിയന്ത്രണത്തിനാണ് സർക്കാരിന്റെ പ്രഥമ പരിഗണന. എന്നാൽ ജനങ്ങളുടെ ജീവസന്ധാരണത്തിനുള്ള മാർഗങ്ങൾ പരമാവധി തുറന്നു കൊടുക്കുകയും വേണം. ഇതു രണ്ടും കൂടിയുള്ള സമതുലിതമായ തീരുമാനമെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. വരുന്ന ഞായറാഴ്ച നിലവിലുള്ള ലോക്ഡൗണ്‍ അവസാനിക്കും.
സ്റ്റേഷനറി കടകൾ തുറക്കാം
തിരുവനന്തപുരം: സ്റ്റേഷനറി കടകൾ തുറക്കാൻ അനുവദിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. വിദ്യാർഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് സ്റ്റേഷനറി കടകൾ തുറക്കാൻ തീരുമാനിച്ചത്.
വളം, കീടനാശിനി കടകൾ ആഴ്ചയിൽ ഒരു ദിവസം
തിരുവനന്തപുരം: വളം, കീടനാശിനി കടകൾ ആഴ്ചയിൽ ഒരു ദിവസം പ്രവർത്തിക്കാം. ചകിരി മില്ലുകൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ അനുമതി നൽകും. സെക്രട്ടേറിയറ്റിൽ ഈ മാസം 31 മുതൽ 50 ശതമാനം ജീവനക്കാർ ഹാജരാകണം.
നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ എല്ലാ വകുപ്പുകളിലെയും പാർലമെന്ററി സെക്ഷനിലെ ഉദ്യോഗസ്ഥരും അണ്ടർ സെക്രട്ടറി മുതൽ സെക്രട്ടറി വരെ ഉള്ളവരും നാളെ മുതൽ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുകളിൽ ഹാജരാകണം.
വാക്സിൻ മുൻഗണനാ പട്ടികയിൽ ഫീൽഡിൽ പ്രവർത്തിക്കുന്ന സിവിൽ സപ്ലൈസ്, സപ്ലൈകോ, ലീഗൽ മെട്രോളജി, സർക്കാർ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്പോർട്ട് ഓഫീസ് ജീവനക്കാരെ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചു.