ഇരിട്ടി :ഇരിട്ടിഹയർ സെക്കണ്ടറി സ്‌കൂളിലെ കംപ്യൂട്ടർ ലാബിൽ നിന്നും കവർച്ച ചെയ്യപ്പെട്ട രണ്ട് ലാപ്ടോപ്പുകൾ കൂടി പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. സംഭവത്തിൽ നേരത്തെ അറസ്റ്റിലായ പ്രതികളെ വീണ്ടുംകസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇരിട്ടി പഴയപാലത്ത് ആൾ താമസമില്ലാത്ത വീടിൻ്റെ ടെറസ്സിൽ നിന്ന് അവശേഷിച്ച രണ്ട് ലാപ്ടോപ്പുകൾ കൂടി പൊലിസ് കണ്ടെടുത്തത് . കവർച്ച നടത്തിയ ശേഷം പ്രതികളായ കോഴിക്കോട് മാറാട് പാലക്കൽ ഹൗസിൽ ടി.ദീപു (31), തലശ്ശേരി ടെമ്പിൾ ഗേറ്റിൽ കുന്നും പുറത്ത് ഹൗസിൽ മനോജ് ( 54) എന്നിവർ ഒളിവിൽ താമസിച്ചതും പൊലിസ് സംഘം പ്രതികളെ പിടികൂടിയതും ഈ വീട്ടിൽ വെച്ചായിരുന്നു.
കഴിഞ്ഞ മെയ് 6നാണ് ഇരിട്ടി ഹയർ സെക്കണ്ടറി സ്കുളിലെ കംപ്യൂട്ടർ ലാബിൻ്റെ വാതിൽ തകർത്ത് 26 ലാപ് ടോപ്പുകൾ കവർച്ച ചെയ്തത് ഇതിൽ 24 ലാപ്ടോപ്പുകൾ ചക്കരക്കല്ലിലെ ഒരു സ്ഥാപനത്തിൽ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. എസ് ഐമാരായ അബ്ബാസ് അലി, കെ.ടി . മനോജ്, സ്ക്വാഡ് അംഗങ്ങളായ ഷിനിത്ത്, ഷൗക്കത്തലി, ആൻ്റോ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടു നടത്തി യത് . കൊവിഡ് പരിശോധനയ്ക്കു ശേഷം പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.