ഭക്തജനങ്ങളില്ലാതെ കൊട്ടിയൂരിൽ നെയ്യഭിഷേകം നടന്നു. അക്കരെ കൊട്ടിയൂരിൽ നടന്ന നെയ്യാട്ടത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചുരുങ്ങിയ ആളുകൾ മാത്രമാണ് പങ്കെടുത്തത്. വയനാട് മുതിരേരി ക്ഷേത്രത്തിൽ നിന്ന് സ്ഥാനിക ബ്രാഹ്മണൻ മൂഴിയോട്ട് ഇല്ലത്തെ സുരേഷ് നമ്പൂതിരി കാനനപാതകൾ താണ്ടി മുതിരേരി വാൾ തിങ്കളാഴ്ച സന്ധ്യയോടെ ഇക്കരെ സന്നിധിയിൽ എഴുന്നെള്ളിച്ചെത്തിച്ചു. വാൾ ഇക്കരെ ക്ഷേത്രസന്നിധിയിൽ എത്തിയയുടൻ നെയ്യമൃത് വ്രതക്കാർ അക്കരെ പ്രവേശിച്ചു. തുടർന്ന് പടിഞ്ഞീറ്റ നമ്പൂതിരി, തേടൻ വാരിയർ, നമ്പീശൻ എന്നീ സ്ഥാനികർ അക്കരെ പ്രവേശിച്ച് മൺതാലങ്ങളിൽ വിളക്കുവെച്ചു. ചോതിവിളക്കിൽ നിന്ന് നാളം പകർന്ന് മറ്റ് വിളക്കുകൾ തെളിയിക്കുകയും തിടപ്പള്ളിയിലെ തിരുവടുപ്പിൽ തീകൂട്ടുകയും ചെയ്തു. തുടർന്ന് മണിത്തറ ഏറ്റുവാങ്ങലും ചോതി പുണ്യാഹവും നടന്നു. അതിനുശേഷം സ്ഥാനിക ബ്രാഹ്മണർ ചേർന്ന് അഷ്ടബന്ധം നീക്കിയശേഷം സ്വയം ഭൂനാളം ആചാരപ്പെരുമയോടെ തുറന്നു.തുടർന്ന് നെയ്യഭിഷേകം തുടങ്ങി.നെയ്യമൃത് മഠങ്ങളിൽ നിന്നുള്ള 10 വ്രതക്കാർ തിരുവഞ്ചിറയിൽ അഭിഷേക മുഹൂർത്തത്തിനായി കാത്തിരുന്നു. തുടർന്ന് നെയ്യാട്ടത്തിന് മൂഹുർത്തമറിയിച്ച് രാശി വിളിച്ചു. നെയ്യ്മൃത് വ്രതക്കാരിൽ നിന്ന് നെയ്കുംഭങ്ങൾ തൃക്കടാരി സ്ഥാനികൻ ഏറ്റുവാങ്ങി വായ്‌പ്പൊതി നീക്കി അഭിഷേകത്തിനായി ഉഷകാമ്പ്രം നമ്പൂതിരിപ്പാടിനെ ഏൽപ്പിച്ചു.ഉത്സവത്തിന്റെ സുപ്രധാന ചടങ്ങായ ഭണ്ഡാര എഴുന്നള്ളത്ത് ഇന്ന് രാത്രിയോടെ അക്കരെ സന്നിധാനത്തെത്തും. മണത്തണ കരിമ്പന ഗോപുരത്തിന്റെ നിലവറകളിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങളും സ്വർണ്ണ, വെള്ളിപ്പാത്രങ്ങളും ഭണ്ഡാരങ്ങളും സന്ധ്യയോടെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും.