തദ്ദേശ സ്ഥാപനങ്ങൾ സന്നദ്ധ സേനകളെ കൂടുതൽ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 20 വീടുകൾക്ക് ഒരു വളണ്ടിയർ എന്ന നിലയിൽ സന്നദ്ധ സേനകളെ കൂടുതൽ ശക്തമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സന്നദ്ധ സേനാംഗങ്ങൾക്ക് പ്രാഥമിക ചികിത്സ നൽകാനുള്ള പരിശീലനവും കിറ്റും നൽകണം. കൃത്യമായ ആശയവിനിമ നിർദ്ദേശങ്ങളും ഇവർക്ക് നൽകണം. പ്രളയമുണ്ടാവുകയും ക്യാമ്പുകളിലേയ്ക്ക് മാറുകയും ചെയ്യുകയാണെങ്കിൽ ആളുകൾക്ക് മാനസിക പിന്തുണ നൽകാൻ ആവശ്യമായ സേവനങ്ങളും ഉറപ്പു വരുത്തണം.
ഒറ്റയ്ക്കല്ല ഒപ്പമുണ്ട് എന്ന പദ്ധതിയുടെ ഹെല്പ് ലൈനുകൾ വഴി ആ സേവനം ലഭ്യമാക്കണം. ‘ചെയിൻ കോൾ’ എന്ന പേരിൽ കോവിഡ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക പരിപാടിക്ക് കുടുംബശ്രീ രൂപം നൽകിയിട്ടുണ്ട്. എല്ലാ അയൽക്കൂട്ടങ്ങളിലെയും ഓരോ അംഗത്തെയും ഫോൺ ചെയ്ത് കോവിഡ് കാലത്ത് പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരിക്കും. സഹായങ്ങൾ തദ്ദേശ സ്ഥാപനങ്ങളുമായി സംയോജിച്ച് ലഭ്യമാക്കുകയും ചെയ്യും. നാല് ലക്ഷത്തോളം കുടുംബങ്ങളെ ഇതുവരെ നേരിട്ട് വിളിച്ച് ബോധവൽക്കരണം നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.