അപ്രതീക്ഷിതമായെത്തിയ ന്യൂനമർദത്തിന്റെയും ചുഴലിക്കാറ്റിന്റെയും സ്വാധീനശക്തിയിൽ മഴക്കണക്കിലും റിക്കാർഡിട്ട് കേരളം. വേനൽക്കാലം അവസാനിക്കാൻ രണ്ടാഴ്ച കൂടി ബാക്കി നിൽക്കുന്പോൾ സംസ്ഥാനത്ത് വേനൽമഴയിൽ 134 ശതമാനത്തിന്റെ അധികപ്പെയ്ത്താണുണ്ടായിരിക്കുന്നത്.
മാർച്ച് ഒന്നു മുതൽ മേയ് 31 വരെ നീളുന്ന ഈ മഴക്കാലത്ത് 361.5 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ട ത്. എന്നാൽ, ഇന്നലെവരെ പെയ്തത് 567.1 മില്ലിമീറ്റർ മഴ. ചുഴലിക്കാറ്റ് കേരളതീരം കടന്നു പോയതോടെ മഴയ്ക്ക് ശമനമായെങ്കിലും വരും ദിവസങ്ങളിൽ വീണ്ടും മഴയെത്തിയാൽ വേനൽ മഴക്കണക്കിൽ പുതിയ റിക്കാർഡ് സ്ഥാപിക്കാൻ സാധ്യതയുണ്ട്.
ഇക്കാലയളവിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിലാണ്, 228 ശതമാനം അധികം. എറണാകുളത്ത് 184 ശതമാനവും കാസർഗോട്ട് 170 ശതമാനവും കോട്ടയത്ത് 168 ശതമാനവും ഇടുക്കിയിൽ 86 ശതമാനവും അധികമഴ പെയ്തു. മറ്റെല്ലാ ജില്ലകളിലും നൂറ് ശതമാനത്തിനു മുകളിൽ അധികമഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
തെക്കുപടിഞ്ഞാറൻ കാലവർഷം ഇക്കുറി പതിവിലും നേരത്തേ കേരളത്തിൽ പെയ്തു തുടങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 31ന് കാലവർഷം എത്തിച്ചേരുമെന്നാണു നിഗമനം. കഴിഞ്ഞ വർഷം ജൂണ്‍ അഞ്ചിനും 2019 ൽ ജൂണ്‍ എട്ടിനും 2018 ൽ മേയ് 29 നുമാണ് കേരളത്തിൽ കാലവർഷമെത്തിയത്.