ഇരിട്ടി : രോഗപ്പകർച്ചയിലെ ഭയാനകമായ വളർച്ചയിൽ ആറളം ഫാം ആദിവാസി പുനരധിവാസ മേഖല അനുദിനം വിറങ്ങലിക്കുകയാണ്. തിങ്കളാഴ്ച്ച പുനരധിവാസ മേഖലയിലെ ബ്ലോക്ക് പതിമൂന്നിലെ 55-ൽ നടന്ന പരിശോധനാ ക്യാമ്പിൽ പങ്കെടുത്ത 53 പേരിൽ 39 പേർക്കും പോസറ്റീവായി. 74 ശതമാനം എന്ന ഉയർന്ന പോസിറ്റവിറ്റി നിരക്കാണ് ഇത്. ഇത് സംസ്ഥാനത്തു ഒരിടത്തും ഇല്ലാതഹാ നിരക്കാണെന്നാണ് അറിയുന്നത്. ആദിവാസി മേഖലയിൽ രോഗവ്യാപനം രൂക്ഷമാണെന്നും സ്വമേധയാ ആസ്പത്രികളിൽ എത്താതെ രോഗ ലക്ഷണവുമായി കോളനിക്കുള്ളിൽ തന്നെ കഴിയുന്നവരെ കണ്ടെത്തുന്നതിന് പരിശോധനാ ക്യാമ്പ് നടത്തണമെന്ന പൊതു നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആണ് പരിശോധന നടന്നത്. ഇവിടെ ആന്റിജൻ പരിശോധനാ ക്യാമ്പിൽ പങ്കെടുത്തവരിലാണ് ഞെട്ടിക്കുന്ന രീതിയിൽ രോഗ വ്യാപനം ഉണ്ടെന്ന് ബോധ്യമായത്.
പുനരധിവാസ മേഖല ബ്ലോക്ക് 13-ൽപ്പെടുന്ന 55 മേഖലയിൽ 100 ഓളം കുടുംബങ്ങളാണുള്ളത് . ഇവിടെ പലർക്കും വീട് പോലുമില്ല. പലരും കുടിൽ കെട്ടിയും മറ്റുമാണ് കഴിയുന്നത്. ഒരു കുടുംബത്തിൽ തന്നെ ആഞ്ചും ആറും പേരുണ്ട് . രോഗികളായി കണ്ടെത്തിയവരിൽ 90 ശതമാനവും ആരോഗ്യ പ്രവർത്തകരും ട്രൈബൽ പ്രമോട്ടർമാരും നിർബന്ധിച്ചാണ് പരിശോധനയ്ക്ക് എത്തിയത്. ഇവിടെ നിന്നും പുരധിവാസ മേഖലയിലെ മറ്റു ഭാഗങ്ങളിലേക്കും പടരാനുള്ള സാധ്യത ഏറെയാണ്. ഫാം പുനരധിവാസ മേഖലയിൽ 1300ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ പ്രയാസപ്പെടുന്നതിനാൽ മറ്റു മേഖലകളിലും സമാനമായ സാധ്യതയുണ്ടാകുമോയെന്ന ഭീതിയിലാണ് പ്രദേശിക ഭരണകൂടവും ആരോഗ്യ പ്രവർത്തകരും .
കഴിഞ്ഞദിവസം കലക്ടറുടെയും നിയുക്ത എം എൽ എ സണ്ണി ജോസഫിന്റെയും നേതൃത്വത്തിൽ അവലോകനയോഗം ചേർന്നിരുന്നു. ഫാം കേന്ദ്രീകരിച്ച് പരിശോധനയും, വാക്‌സിനേഷൻ സൗകര്യങ്ങളും ഏർപ്പെടുത്താൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് ആന്റിജൻ പരിശോധന നടത്തിയത്. മേഖലയിൽ ചികിത്സാ സൗകര്യങ്ങൾ പരിമിതമാണ്. ആറളം ഫാം സ്‌കൂൾ ആദിവാസികൾക്ക് വേണ്ടി മാത്രമായി ഡെമിസിലിയറി സെന്റർ ആക്കും. വെളിമാനം പ്രീമെട്രിക്ക് ഹോസ്റ്റലും പരിഗണനയിൽ ഉണ്ട്.
കഴിഞ്ഞദിവസം കരിക്കോട്ടക്കരി രാജീവ് ദശലക്ഷം കോളനിയിൽ നടത്തിയ ആന്റിജൻ ക്യാമ്പിൽ 60 ശതമാനവും. കൊട്ടുകപ്പാറ ഐ എച്ച് ആർ ഡി പി കോളനിയിൽ നടത്തിയ ക്യാമ്പിൽ47 ശതമാനവും, വിയറ്റ്‌നാംകോളനി നടത്തിയ ക്യാമ്പിൽ 34 ശതമാനവുമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.