കേളകം: ലോക് ഡൗൺ കാലത്തും തുറന്നുപ്രവർത്തിച്ച് കർഷകർക്കും ഉപഭോക്താക്കൾക്കും സഹായമാവുകയാണ് കേളകം കൃഷിഭവന്റെ കാർഷിക വിപണന കേന്ദ്രം. കൃഷിഭവൻ മുഖേനയുള്ള ആഴ്ചച്ചന്ത എന്ന നിലയിലാണ് ആരംഭിച്ചതെങ്കിലും കേളകത്ത് ദിവസവും പ്രർത്തിക്കുന്നുണ്ട്. കർഷകരുടെ ഉത്പന്നങ്ങൾ നേരിട്ട് ശേഖരിച്ച് വിപണം നടത്തുകയാണ് പ്രധാന ലക്ഷ്യം.
ഇതിനായി പച്ചക്കറി കൃഷി ചെയ്യുന്ന ആളുകളുടെ രജിസ്ട്രേഷനും പൂർത്തിയാക്കിയിട്ടുണ്ട്. കപ്പ, ചേന, ചേമ്പ് , കാച്ചിൽ, കുമ്പളം, പയർ, പാവയ്ക്ക, പടവലം, കോവയ്ക്ക, തക്കാളി, ചീര, നാടൻ കോഴിമുട്ട, വാഴക്കുലകൾ, പച്ച മാങ്ങ, വെണ്ട തുടങ്ങി എല്ലാത്തരം ഉത്പന്നങ്ങളും കർഷകരിൽ നിന്ന് ശേഖരിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു.
ലോക് ഡൗണിൽ കർഷകർക്ക് നേരിട്ട് വരാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് സന്നദ്ധപ്രവർത്തകരെ ഉപയോഗപ്പെടുത്തി വിഭവങ്ങൾ ശേഖരിക്കുന്നു. ഉപഭോക്താക്കൾക്ക് ഹോം ഡെലിവറിയായി എത്തിച്ചു നല്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ലോക്ഡൗൺ കാരണം പ്രയാസപ്പെടുന്ന പച്ചക്കറി കർഷകരുടെ ആശങ്കയ്ക്ക് പരിഹാരമായി. നിത്യേന വിളവെടുക്കുന്ന പച്ചക്കറികൾക്ക് വിപണിയില്ലാതെ കർഷകർക്ക് നഷ്ടംവരുന്ന സാഹചര്യവുമില്ല.
കേളകം കൃഷി ഓഫീസർ സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ജില്ലയിലെ തന്നെ ഏറ്റവും മികച്ച കൃഷിഭവൻ പച്ചക്കറി ചന്തയാണ് കേളകത്ത് പ്രവർത്തിക്കുന്നത്.
പഞ്ചായത്തിന്റെ കോവിഡ് ഹെൽപ്പ് ഡെസ്കിൽ ലഭിക്കുന്ന പച്ചക്കറികൾക്കുള്ള കോളുകളും ഈ ചന്ത മുഖേനയാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്തും നല്ല സഹകരണമാണെന്ന് ജീവനക്കാർ പറയുന്നു.