ഇരിട്ടി: ഇരിട്ടി- മട്ടന്നൂർ നഗരസഭ കളിലെ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിന് അനുവദിച്ച കുടിവെള്ള പദ്ധതിയുടെ ഇരിട്ടി നഗര പ്രദേശത്തേക്ക് വെള്ളം എത്തിക്കുന്നതിനുള്ള ജല സംഭരണിയുടെ നിർമ്മാണ പ്രവർത്തി ആരംഭിച്ചു. ഇരിട്ടി നഗരസഭ ഏറ്റെടുത്ത് ജലസേചന വകുപ്പിന് കൈമാറിയ ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂൾ കുന്നിലെ 15 സെന്റ് സ്ഥലത്താണ് ജലസംഭരണി നിർമ്മിക്കുന്നത്. 15 കോടി ചിലവിൽ 15 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള കൂറ്റൻ ജല സംഭരണിയുടെ നിർമ്മാണം 2022 മെയിൽ പൂർത്തിയാവും.
പഴശ്ശി പദ്ധതിയിൽ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞ കൂറ്റൻ കിണറിൽ നിന്നും പൈപ്പ് ലൈൻ വഴി ഇരിട്ടി , മട്ടന്നൂർ നഗരസഭകളിലെ വീടുകളിൽ കുടിവെള്ളമെത്തിക്കാനുള്ള വൻകിട പദ്ധതിയുടെ ഭാഗമായാണ് ജലസംഭരണിയുടെ നിർമാണം നടക്കുന്നത്. പദ്ധതിക്കായി 42 ദശ ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിർമ്മാനം ചാവശ്ശേരി പറമ്പിൽ പൂർത്തിയായിക്കഴിഞ്ഞു. മട്ടന്നൂർ നഗരസഭക്കായി കൊതേരിയിലും ഇരിട്ടി നഗരസഭക്കായി ഹൈസ്‌കൂൾ കുന്നിലുമാണ് സംഭരണികൾ പണിയുന്നത്. ഇതിൽ ഇരിട്ടിയിലെ സംഭരണിയുടെ നിർമ്മാണം ഭൂമി ഏറ്റെടുക്കാലുമായി ഉണ്ടായ കാലതാമസം മൂലം വൈകുകയായിരുന്നു.
സംസ്ഥാന സർക്കാർ 75കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത് . റീന എഞ്ചിനിയറിംങ്ങ് ആൻഡ് കൺട്രക്ഷൻ കമ്പിനിയാണ് കിണറിന്റെയും ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെയും നിർമ്മാണം പൂർത്തിയാക്കിയത്. പഴശ്ശി പദ്ധതിയിൽ നിന്നും ഇപ്പോൾ കുടിവെള്ളം എടുക്കുന്ന കണ്ണൂർ, കൊളശ്ശേരി പദ്ധതികൾക്കിടയിലാണ് പുതിയ പദ്ധതിയും പ്രവർത്തന ക്ഷമമാകുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ഇരിട്ടി , മട്ടന്നൂർ നഗരസഭകളിലെ മൂന്ന് ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് ഇതുവഴി കുടിവെള്ളം ലഭിക്കും.