ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്ത് വ്യാജമദ്യ നിർമാണം കൂടിയെന്ന് റിപ്പോർട്ട്. ബാറുകളും സർക്കാർ മദ്യശാലകളും അടച്ചതോടെയാണ് പലയിടത്തും വ്യാജവാറ്റ് കേന്ദ്രങ്ങൾ സജീവമായത്. ലോക്ഡൗണ്‍ നീട്ടിയേക്കുമെന്ന റിപ്പോർട്ടുകളും വ്യാജമദ്യ നിർമാണത്തിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് വ്യാജവാറ്റ് നിർമിക്കുന്നതിനുള്ള ഉപകരണങ്ങളും വാഷും പിടിച്ച സംഭവമുണ്ടായിരുന്നു. ഇതോടെയാണ് വ്യാജമദ്യ നിർമാണം വീണ്ടും സജീവമായെന്ന വിലയിരുത്തലിൽ പോലീസ് എത്തിയത്. ഇതോടെ പരിശോധന കർശനമാക്കാൻ സ്പെഷൽ സ്ക്വാഡുകൾ ജില്ലകൾ തോറും രൂപീകരിച്ചിട്ടുണ്ട്.
വ്യാജമായി നിർമിക്കുന്ന മദ്യത്തിന് ആവശ്യക്കാരും ഏറെയാണ്. ലിറ്ററിന് 1,500 രൂപ വരെ വില നൽകിയാണ് ആവശ്യക്കാർ വ്യാജമദ്യം വാങ്ങുന്നത്. അതിർത്തി ജില്ലകളിൽ തമിഴ്നാട്, കർണാടക എന്നിവടങ്ങളിൽ നിന്നും കടത്തുന്ന വിദേശമദ്യ ശേഖരം പിടിക്കുന്ന സംഭവങ്ങളും കൂടിവരികയാണ്. വലിയ തോതിൽ മദ്യം കേരളത്തിലെത്തിച്ച് കൂടിയ വിലയ്ക്ക് വിൽപ്പന നടത്താനാണ് അന്യസംസ്ഥാനത്തു നിന്നും മദ്യം കടത്തുന്നത്. ഇതോടെ ചെക്ക്പോസ്റ്റുകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി.
ലോക്ഡൗണിൽ ജോലിഭാരം താങ്ങാൻ ബുദ്ധിമുട്ടുന്ന പോലീസിന് വ്യാജമദ്യ നിർമാണം കൂടുതൽ തലവേദനയായിരിക്കുകയാണ്. ഒന്നാം തരംഗത്തിനിടെയും സംസ്ഥാനത്ത് വ്യാജമദ്യ നിർമാണം കൂടിയിരുന്നു. മദ്യലഭിക്കാതെ ആളുകൾ മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.