കോവിഡ് മരണനിരക്ക് മറച്ചുവയ്ക്കുന്നുവെന്നുള്ള ആരോപണം തെറ്റാണെന്ന് മന്ത്രി കെ.കെ. ഷൈലജ. കോവിഡ് മരണങ്ങൾ സംബന്ധിച്ച് എല്ലാ പഞ്ചായത്തുകളും കൃത്യമായ കണക്ക് രജിസ്റ്റർ ചെയ്യുന്നുണ്ട്. ശരിയായ പരിചരണംകൊണ്ട് കോവിഡ് മരണനിരക്ക് കുറയ്ക്കാൻ സാധിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ഇപ്പോഴത്തെ സ്ഥിതി പ്രതീക്ഷിച്ചതല്ലെങ്കിലും കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായിട്ടില്ല. ചില ജില്ലകളിൽ രോഗവ്യാപനം രൂക്ഷമായിട്ടുണ്ട്. കൂടുതൽ ഐസിയു കിടക്കൾ നിർമിച്ചു കൊണ്ടിരിക്കുകയാണ്. ഓക്സിജൻ ക്ഷാമം മൂലം കേരളത്തിൽ മരണം സംഭവിക്കാതിരിക്കാൻ കഠിനാധ്വാനം ചെയ്യുകയാണെന്നും മന്ത്രി വ്യക്തമാക്കി.
കാസർഗോട്ടെ ഓക്സിജൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായിട്ടുണ്ട്. കേന്ദ്ര ക്വോട്ട കൂടി കിട്ടിയാൽ ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരമാകും. ഓക്സിജൻ കൊണ്ടുപോകാനുള്ള ട്രക്കുകളുടെ കുറവ് സംസ്ഥാനത്തുള്ളതിനാൽ കേന്ദ്രത്തോട് ട്രക്കുകളും വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.