തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇരുപതാം തീയതി വൈകിട്ട് നടക്കും. കോവിഡ് പശ്ചാത്തലത്തിൽ പ്രവേശനം ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരിക്കും. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. മന്ത്രിസഭയിൽ 21 അംഗങ്ങൾ വരെ ആകാം എന്ന് സിപിഎം- സിപിഐ ചർച്ചയിൽ ധാരണയായിരുന്നു. മറ്റ് ഘടകകക്ഷികളുടെ അവകാശവാദങ്ങൾ കൂടി കണക്കിലെടുത്തേ എണ്ണം സംബന്ധിച്ച് അവസാന തീരുമാനമെടുക്കൂ. സിപിഐക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറുമാണ് ധാരണ. കേരള കോൺഗ്രസിനെ(എം) പരിഗണിക്കേണ്ട സാഹചര്യത്തിൽ ക്യാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് സ്ഥാനം സിപിഐ വിട്ടു കൊടുത്തേക്കും. ഏകാംഗ കക്ഷികൾക്ക് മന്ത്രിസ്ഥാനം ഉണ്ടാകില്ലെന്നാണ് സൂചന. 17ന് എൽഡിഎഫ് യോഗത്തിന് മുൻപായി ഇരുപാർട്ടികളും തമ്മിൽ വീണ്ടും ചർച്ച നടക്കും. 18 ന് സിപിഎം സംസ്ഥാന കമ്മിറ്റി മന്ത്രിമാരെ നിശ്ചയിക്കും.