സംസ്ഥാനത്തെ ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി റെയില്‍വേ അധികൃതരുമായി കൂടിയാലോചിച്ചു നിര്‍ദേ ശങ്ങള്‍ തയാറാക്കി ആറാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഗുരുവായൂര്‍-പുനലൂര്‍ എക്സ്പ്രസ് ട്രെയിനിലെ വനിതാ കമ്പാര്‍ട്ട്മെന്റില്‍ യാത്രക്കാരി ആക്രമണത്തിന് ഇരയായ സംഭവത്തെത്തുടര്‍ന്നു ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹര്‍ജിയിലാണു ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ നിര്‍ദേശം.
ഒരു ബോഗിയില്‍നിന്നു മറ്റൊന്നിലേക്കു പോകാനാവാത്ത വിധമാണു ഗുരുവായൂര്‍-പുനലൂര്‍ എക്സ്പ്രസിൽ ബോഗികള്‍ ഘടിപ്പിച്ചിരിക്കുന്നതെന്നും ട്രെയിനില്‍ പോലീസ് ഉണ്ടായാലും സംഭവസ്ഥലത്തു പെട്ടെന്നെത്താന്‍ ഇതു തടസമാണെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ സുമന് ചക്രവര്‍ത്തി വിശദീകരിച്ചു. ഒരു ബോഗിയില്‍നിന്ന് അടുത്ത ബോഗിയിലേക്കു പോകാനുള്ള സൗകര്യമുണ്ടാകണം. ട്രെയിനുകളില്‍ നിരീക്ഷണ കാമറകളും സ്ഥാപിക്കണം.
അനിഷ്ടസംഭവങ്ങളുണ്ടായാൽ കമ്പാര്‍ട്ട്മെന്റില്‍നിന്ന് അടിയന്തര സന്ദേശം കണ്ട്രോള്റൂമിലേക്കു നല്കുന്നതിനു റെഡ് ബട്ടണ്‍ സംവിധാനം വേണമെന്ന നിർദേശവും സര്‍ക്കാര്‍ മുന്നോട്ടുവച്ചു. സിഎഡിഎസ് (കംപ്യൂട്ടര്‍ എയ്ഡഡ് ഡെസ്പാച്ച് സിസ്റ്റം) നടപ്പാക്കിയിട്ടുള്ളതിനാല്‍ 112 എന്ന നമ്പറില്‍ വിളിച്ചാല്‍ റെയില്‍വേ ബീറ്റിലുള്ള കോണ്‍സ്റ്റബിളിനു യാത്രക്കാരുടെ ലൊക്കേഷനടക്കം ലഭിക്കും. എന്നാൽ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനാവാത്ത സാഹചര്യമാണെങ്കില്‍ ഇതു ഫലപ്രദമല്ല.
ഗുരുവായൂര്‍-പുനലൂര്‍ എക്സ്പ്രസിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍ പ്രതി യാത്രക്കാരിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു കളഞ്ഞിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ റെഡ് ബട്ടണ്‍ സംവിധാനം ഉപകരിക്കുമെന്നു സർക്കാർ അഭിഭാഷകൻ വാദിച്ചു. ബോഗിയുടെ ഡോറിനോടു ചേര്‍ന്ന് ഇതു ഘടിപ്പിക്കാന്‍ കഴിയുമെന്നു സിംഗിള്‍ബെഞ്ചും അഭിപ്രായപ്പെട്ടു.
ജനമൈത്രി പോലീസ് മാതൃകയില്‍ ട്രെയിന്‍ യാത്രക്കാരെയും പോര്‍ട്ടര്‍മാരെയും ഉള്‍പ്പെടുത്തി ജനമൈത്രി റെയില്‍വേ പോലീസ് സംവിധാനം നടപ്പാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
യാത്രക്കാരിയെ ആക്രമിച്ച പ്രതിയെ പിടികൂടാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റെയില്‍വേ പോലീസിനാണ് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കേസ് അന്വേഷിക്കാനാവുകയെന്നും സർക്കാർ വ്യക്തമാക്കി. സര്‍ക്കാരിന്റെ ആവശ്യം കണക്കിലെടുത്ത് റെയില്‍വേയുടെ ചെന്നൈയിലെ പ്രിന്‍സിപ്പല്‍ ചീഫ് സെക്യൂരിറ്റി കമ്മീഷണറെ ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തു. ഹര്‍ജി തുടര്‍ നടപടികള്‍ക്കായി ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്കു വിട്ടു.