ഇരിട്ടി: ഏതാനുംചിലർ കോടതിയെ സമീപച്ചതുമൂലം നിലച്ച പുന്നാട്- കാക്കയങ്ങട് റോഡ് പുനർനിർമ്മാണ പ്രവർത്തിയിലെ തടസ്സങ്ങൾ നീക്കാൻ സർവകക്ഷി സംഘത്തിന്റെ ഇടപെടൽ . സണ്ണി ജോസഫ് എം എൽ എ, നഗരസഭാ ചെയർ പേഴ്‌സൺ കെ.ശ്രീലത എന്നിവരുടെ നേതൃത്വത്തിൽ കോടതിയെ സമീപിച്ചവരെ കാര്യങ്ങൾ ബോധിപ്പിക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം നഗരസഭാ ചെയർ പേഴ്‌സന്റെ അധ്യക്ഷതയിൽ എം എൽ എ കൂടി പങ്കെടുത്ത യോഗത്തിലാണ് നിർമ്മാണ തടസം നീക്കാനുള്ള നടപടി ആരംഭിച്ചിരിക്കുന്നത്.
രണ്ടു വര്‍ഷം മുൻപാണ് മൂന്നു കോടിരൂപ പുന്നാട് മുതൽ മീത്തലെ പുന്നാട് വരെ മൂന്ന് കിലോമീറ്റർ റോഡ്് വീതികൂട്ടി നവീകരിക്കുന്നതിനായി അനുവദിച്ചത്. നിർമ്മാണം തുടങ്ങി രണ്ടര കിലോമീറ്റർ പിന്നിട്ടപ്പോഴാണ് ചിലർ തങ്ങളുടെ മതിൽ പൊളിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത്.എന്നാൽ കോടതിയെ സമീപിച്ച പലരേയും കാര്യങ്ങൾ ബോധിപ്പിച്ച് പിൻതിരിപ്പിക്കാൻ കഴിഞ്ഞെങ്കിലും ചിലർ എതിർപ്പ് തുടരുകയായിരുന്നു . ഇത് നിർമ്മാണ പ്രവർത്തികളെ ബാധിക്കുകയും കരാറുകൾ പ്രവർത്തി നിർത്തി പോകുന്ന അവസ്ഥയുമുണ്ടായി.
പൊളിച്ചിട്ടു പ്രവർത്തിനിലച്ച റോഡ് മുഴുവൻ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ വേനൽ മഴയിൽ ചെളിക്കുളമായി മാറി. യാത്രാ ദുരിതം പേറി നാട്ടുകാർ പ്രതിഷേധവുമായി വന്നു. ഇതേ തുടർന്ന് ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതി നിധികളും യോഗം ചേർന്ന് പ്രതിസന്ധി പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവരെ കാണുന്നതിന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബുധനാഴ്‌ച നഗരസഭാ ചെയർ പേഴ്‌സന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതി നിധികളും അടങ്ങിയ സംഘം ബന്ധപ്പെട്ടവരെ വീടുകളിൽ സന്ദർശിച്ച് കാര്യങ്ങൾ ബോധിപ്പിച്ചു. അനുകൂലമായ നിലപാടാണ് പലരിൽ നിന്നും ഉണ്ടായതെന്നും നിർമ്മാണം ഉടൻ പുനരാരംഭിക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നാണ് വിവരം . യോഗത്തിൽ എം എൽ എ, ചെയർമാൻ എന്നിവർക്ക് പുറമെ വൈസ്.ചെയർമാൻ പി.പി. ഉസ്മാൻ, പൊതുമരാമത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ്, അംഗങ്ങളായ സമീർ പുന്നാട്, എ.കെ. ഷൈജു വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.