ഇരിട്ടി: നാടിനെ ഞെട്ടിച്ചും കനത്തനാശനഷ്ടം വിതച്ചും ഇടിമിന്നൽ. ഇരിട്ടി മേഖലയിൽ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലിൽ കീഴൂർ മഹാദേവ – മഹാവിഷ്ണു ക്ഷേത്രങ്ങൾക്ക് മുന്നിലെ നാല് വീടുകൾക്കാണ് നാശം സംഭവിച്ചത്.
മയിൽപ്പീലിയിൽ പത്മാക്ഷി രവീന്ദ്രൻ, പയ്യൻ ബാലൻ, അമ്പാടിയിൽ എ. രവീന്ദ്രൻ, പയ്യൻവീട്ടിൽ രജീഷ് എന്നിവരുടെ വീടുകൾക്കും വീട്ടുപകരണങ്ങൾക്കുമാണ് നാശമുണ്ടായത്. ഇവിടങ്ങളിൽ ചിലർക്ക് ഷോക്കേറ്റെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പത്മാക്ഷി രവീന്ദ്രന്റെ വീടിനോട് ചേര്‍ത്തു നിർമിച്ച ഓടുമേഞ്ഞ വിറകുപുരയുടെ ഓടുകൾ ഇളകിത്തെറിച്ചു. ഇതോട് ചേർത്തുകെട്ടിയ പ്ലാസ്റ്റിക് ടാർപോളിൻ ഷീറ്റ് ഉരുകി നശിച്ചു. വീടിന്റെ മുകളിലെ മൂലയിലെ വാർപ്പ് വിണ്ടുകീറി അടർന്ന് വീണു. സ്വിച്ച് ബോർഡുകളും ഇളകിത്തെറിച്ചു. പയ്യൻ ബാലന്റെ വീട്ടിലെ സ്വിച്ചു ബോർഡുകൾ ഇളകിത്തെറിക്കുകയും എർത്ത് കമ്പി കത്തിപ്പോവുകയും ചെയ്തു. അമ്പാടിയിൽ രവീന്ദ്രന്റെ വീട്ടിലെ ഫാനും റേഡിയോയും പ്രവർത്തന രഹിതമായി. പയ്യൻ രജീഷിന്റെ വീട്ടിലെ സ്വിച്ചുബോർഡുകൾ ഇളകിത്തെറിക്കുകയും ബൾബുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു.
കേളകം: കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ കേളകം പഞ്ചായത്തിലെ വെണ്ടേക്കുംചാല്‍ പീടിയേക്കല്പടിയിലെ പുത്തന്‍പുരയ്ക്കല്‍ അഗസ്റ്റിന്, പീടിയേക്കല്‍ ആശ എന്നിവരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആശയ്ക്ക് പരിക്കേറ്റു. കൈയ്ക്കും ചെവിക്കുമാണ് പരിക്കേറ്റത്. അഗസ്റ്റിന്റെ വീടിന് വിള്ളല്‍ സംഭവിച്ചു മെയിന്‍ സ്വിച്ചും വയറിംഗ് പൂര്‍ണമായും കത്തി നശിച്ചു. സമീപത്തെ പറമ്പില്‍ ഇടിയെ തുടര്‍ന്ന് കുഴികള്‍ രൂപപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. വീടിനുള്ളില്‍ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവ സ്ഥലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, സ്ഥിരം സമിതി ചെയര്മാന്മാരായ തോമസ് പുളിക്കക്കണ്ടം, സജീവന് പാലുമ്മി എന്നിവര്‍ സന്ദര്‍ശിച്ചു.
മട്ടന്നൂർ: ശക്തമായ ഇടിമിന്നലേറ്റ് മട്ടന്നൂർ കീച്ചേരിയിലെ ശ്യാംപ്രസാദിന്റെ വീടിന് നാശനഷ്ടമുണ്ടായി. ശനിയാഴ്ച രാത്രിയിലുണ്ടായ ഇടിമിന്നലിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫർണിച്ചറുകളുമാണ് നശിച്ചത്. നിലത്തെ ടൈൽസും പൊട്ടിത്തെറിച്ചു.