കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വാരാന്ത്യ നിയന്ത്രണങ്ങളോട് ജനങ്ങൾ പൂർണമായി സഹകരിച്ചതോടെ നടപടികൾ ഫലം കാണുമെന്നു വിലയിരുത്തൽ. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്നലെയും ഇന്നും സംസ്ഥാനത്ത്.
ഇന്നലെ മിക്കയിടങ്ങളിലും പോലീസ് കർശന പരിശോധന നടത്തിയിരുന്നു. അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ തീരെ കുറഞ്ഞു. നഗരമേഖലകളിൽ രാവിലെ അൽപം തിരക്കുണ്ടായിരുന്നെങ്കിലും ഉച്ചയോടെ പലയിടങ്ങളിലും നിരത്തുകൾ വിജനമായി.
കെഎസ്ആർടിസി 60 ശതമാനം സർവീസുകൾ നടത്തിയിരുന്നുവെങ്കിലും യാത്രക്കാർ കുറവായിരുന്നു. വാക്സിനേഷൻ കേന്ദ്രങ്ങൾ, പാഴ്സൽ സർവീസുള്ള ഹോട്ടലുകൾ തുടങ്ങിയവ പ്രവർത്തിച്ചു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും തുറന്നു പ്രവർത്തിച്ചു.
നിയന്ത്രണങ്ങൾക്കിടയിലും ഇന്നലെ ഹയർസെക്കൻഡറി പരീക്ഷകൾ നടന്നു. കോവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.