സംസ്ഥാനത്തെ കോവിഡ്-19 ക്വാറന്റൈൻ, ഐസൊലേഷൻ മാർഗനിർദേശങ്ങൾ പുതുക്കി. കോവിഡ് സ്ഥിരീകരിച്ച വ്യക്തിയ്ക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നൽകും. മാനദണ്ഡങ്ങൾ അനുസരിച്ച് ഡിസ്ചാർജ് ചെയ്തതിനു ശേഷംഏഴു ദിവസം വരെ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കേണ്ടതാണെന്നും പുതുക്കിയ മാനദണ്ഡത്തിൽ വ്യക്തമാക്കുന്നു.
കോവിഡ് രോഗിയുമായി പ്രാഥമിക സന്പർക്കം വഴി രോഗസാധ്യത കൂടുതലുള്ളവർ വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റൈനിലായിരിക്കണം. ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുക. ലക്ഷണങ്ങൾ ഇല്ലെങ്കിൽ എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തുക. ഫലം നെഗറ്റീവ് ആണെങ്കിലും തുടർന്ന് ഏഴു ദിവസം കൂടി ക്വാറന്റൈൻ തുടരണം. പ്രാഥമിക സന്പർക്കത്തിൽ ആയെങ്കിലും രോഗം വരാൻ സാധ്യത കുറവുള്ള പട്ടികയിൽ ഉൾപ്പെടുന്നവർ 14 ദിവസം യാത്രകൾ ഒഴിവാക്കണം.
വിവാഹം, മറ്റ് ചടങ്ങുകൾ, ജോലി, സന്ദർശനങ്ങൾ തുടങ്ങിയ സാമൂഹിക ഇടപെടലുകൾ ഒഴിവാക്കണം, ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടണം. ലക്ഷണങ്ങളില്ലാത്ത ദ്വിതീയ സന്പർക്കക്കാർ അതായത് സാമൂഹ്യ വ്യാപനമോ പ്രാദേശിക വ്യാപനമോ ഉണ്ടായിട്ടുള്ള രാജ്യങ്ങളിൽ നിന്നോ പ്രദേശങ്ങളിൽ നിന്നോ എത്തിയവരുമായി സന്പർക്കം ഉണ്ടായിട്ടുള്ളവർ കർശനമായും നിയന്ത്രണങ്ങൾ പാലിക്കണം.
വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവർ സംസ്ഥാനത്ത് എത്തുന്പോൾ ആർടിപിസിആർ പരിശോധന നടത്തുകയും വീട്ടിൽ ഐസൊലേഷനിൽ ഇരിക്കുകയും വേണം. പരിശോധനാഫലം അനുസരിച്ച് ചികിത്സ തേടുക, നെഗറ്റീവ് ആണെങ്കിൽ ലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോയെന്ന ഏഴു ദിവസം നിരീക്ഷണത്തിൽ തുടരണം.