കേളകം: ടൗണുകളിലേക്കൊന്നും ആളുകൾ കൂടുതലായി ഇറങ്ങുന്നില്ല. കുറെ സമയം ഇരുന്നാലാണ് ഒരു ഓട്ടമെങ്കിലും ലഭിക്കുക. സ്ഥിതിഗതികൾ ഇനിയും പരുങ്ങലിലാവുകയാണെങ്കിൽ മറ്റു പണികൾക്ക് പോകാതെ വേറെ വഴിയില്ല’’
കോവിഡ് രണ്ടാം തരംഗത്തിന്റെ ആശങ്കയിൽ ഓട്ടോ തൊഴിലാളി അനീഷ് തടത്തിൽ പറഞ്ഞു. ഇന്ധന വില കുതിച്ചുയർന്നതോടെ ബുദ്ധിമുട്ടുന്ന ഓട്ടോ തൊഴിലാളികൾക്ക് കോവിഡ് വ്യാപനം തിരിച്ചടിയാവുന്നു. വീണ്ടും കോവിഡ് സമ്പർക്ക വ്യാപനം കൂടിയതോടെയാണ് ഓട്ടോ മേഖല പ്രതിസന്ധിയിലായത്.
കഴിഞ്ഞ ഒരു വർഷമായി ബുദ്ധിമുട്ടിലായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികൾ അടുത്തിടെയാണ് സാധാരണ ഗതിയിലേക്ക് തിരിച്ചെത്തിയത്. അതിനിടെയാണ് വീണ്ടും സമ്പർക്ക വ്യാപനം കൂടിയതോടെ സ്ഥിതി ഗുരുതരമായത്.
സ്വന്തമായി വണ്ടിയില്ലാതെ വാടകക്ക് ഓട്ടോ ഓടിക്കുന്നവർ ജില്ലയിൽ നിരവധിയാണ്. വാഹനത്തിന്റെ ഇന്ധനവും വാടകയും കൊടുത്തു കഴിഞ്ഞാൽ ഒന്നും ഇല്ലാത്ത അവസ്ഥയാണ്. സമാനാവസ്ഥയാണ് സ്വന്തമായി വാഹനമുള്ളവർക്കും. ദിവസം 12 ലോക്കൽ ഓട്ടം ഓടിയാൽ 300 രൂപ ലഭിക്കും. ഈ പണം ഇന്ധനത്തിന് വേണ്ടി മാത്രം ചെലവാക്കണം. രണ്ടാം തരംഗം ഭയന്ന് ആളുകൾ ടൗണിലേക്ക് ഇറങ്ങാൻ മടിക്കുന്നതിനാൽ ഓട്ടവും വളരെ കുറവാണ്. വായ്‌പാ തിരിച്ചടവും പ്രശ്നമാണ്. മാസ അടവിനായി 3000 രൂപയെങ്കിലും വേണ്ടിവരും. ഈ തുക കണ്ടെത്താൻ പരക്കം പായണം. ദിവസം മൊത്തം ഇരുന്ന് ഓടിയാൽ 500 രൂപയേ ലഭിക്കുന്നുള്ളൂ. ഇത്രയും തുച്ഛമായ പണം കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല. ഇന്ധന വില കൂടുതലും കൂടെ കോവിഡ് രണ്ടാം തരംഗവും കാരണം മറ്റു പണികളെ ആശ്രയിക്കുകയേ ഇനി രക്ഷയുള്ളുവെന്ന് ഓട്ടോ തൊഴിലാളികൾ പറഞ്ഞു.
ജില്ലയിലെ നിലവിലെ അവസ്ഥ വെച്ച് ദിനംപ്രതി കോവിഡ് രോഗികൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പഴയ ഗതിയിലേക്ക് തന്നെ കാര്യങ്ങൾ നീങ്ങുമെന്നാണ് തൊഴിലാളികൾ ഒന്നടങ്കം പറയുന്നത്. ഇതിനോടകം തന്നെ പലരും ഓട്ടോറിക്ഷകൾ ഷെഡിൽ കയറ്റി പെയിന്റിങ്, വയറിങ്, കിണർ പണി എന്നിങ്ങനെ മറ്റു പണികൾക്കായി ഇറങ്ങി തുടങ്ങി. കോവിഡ് വന്ന് ആദ്യ ലോക്‌ഡൗണിന് ശേഷം ഓട്ടോ മേഖല പതിയെ കരകയറിത്തുടങ്ങിയിരുന്നു. രണ്ടാം തരംഗത്തിൽ കാര്യങ്ങൾ വീണ്ടും വിപരീതമാവുകയാണ്.