മാനന്തവാടി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നീലഗിരി ജില്ലാ അതിർത്തിയിലെ ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി. പോലീസ്-ആരോഗ്യവകുപ്പ് പരിശോധനയ്ക്കുശേഷമാണ് വാഹനങ്ങൾക്ക് ജില്ലയിൽ പ്രവേശനം അനുവദിക്കുന്നത്. കക്കനഹള്ള, പാട്ടവയൽ, താളൂർ, ചോലാടി, നാടുകാണി, നന്പ്യാർകുന്ന്, കക്കുണ്ടി, പൂളക്കുണ്ട്, കുഞ്ചപ്പന തുടങ്ങി 16 ചെക്ക്പോസ്റ്റുകളിലാണ് പരിശോധന. നീലഗിരിയിൽ പ്രവേശനത്തിന് സഞ്ചാരികൾക്കടക്കം ഇ-പാസ് നിർബന്ധമാക്കിട്ടുണ്ട്. ഊട്ടിയിൽ നഗരസഭാധികൃതരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ മുഖാവരണം ധരിക്കാതെയും ശരിയായി അണിയാതെയും പൊതുസ്ഥലങ്ങളിൽ ഇറങ്ങിയവരിൽനിന്ന് 10,200 രൂപ പിഴ ഈടാക്കി. മഞ്ചൂർ ടൗണിൽ നടത്തിയ പരിശോധനയിൽ മുഖാവരണം ധരിക്കാത്തവർക്ക് 200 രൂപ വീതം പിഴ ചുമത്തി.
നീലഗിരിയിൽ കോവിഡ് കേസുകൾ വർധിക്കുകയാണെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ.ബാലുസ്വാമി അഭ്യർഥിച്ചു.