തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ ഹരിത ബോധവത്കരണ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചു. കേരളത്തിലെ അന്തരീക്ഷവായു നിലവാരം ഉയർത്താൻ ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. ഉയർന്ന തോതിൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ട്രൈബ്യൂണൽ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഓപ്പറേഷൻ ഹരിത ബോധവത്കരണം ആരംഭിച്ചത്. ഏപ്രിൽ 30 വരെ തുടരുന്ന കർശന പരിശോധന മെയ് മുതൽ എല്ലാ രണ്ടാമത്തെ ആഴ്ചകളിലുമായിരിക്കും നടക്കുക. എല്ലാ വാഹനങ്ങളിലും സർക്കാർ അംഗീകരിച്ച കേന്ദ്രങ്ങളിൽ പരിശോധിച്ച് പുക സർട്ടിഫിക്കറ്റ് ഉണ്ടാകണമെന്നാണ് മോട്ടോർ വാഹനവകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ നിയമം ലംഘിക്കപ്പെട്ടാൽ ആദ്യ തവണ 2000 രൂപ പിഴയോ മൂന്നു മാസം തടവോ രണ്ടും കൂടിയോ ശിക്ഷിക്കാം. ലൈസൻസിന് അയോഗ്യതയും വരാം. കുറ്റം ആവർത്തിക്കുകയാണെങ്കിൽ ആയിരം രൂപ പിഴയോ ആറ് മാസം തടവോ രണ്ടും കൂടിയോ ലഭിക്കാം.