കോവിഡ് പ്രതിരോധത്തിനായി ബോധവത്കരണ പ്രവർത്തനങ്ങളിലൂന്നിയ നടപടികൾക്കായിരിക്കും അടുത്ത ഏതാനും ദിവസം പോലീസ് പ്രാധാന്യം നൽകുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.
നിയന്ത്രണം നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാരും ഡിവൈഎസ്പിമാരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരും വ്യാപാരികളുടെയും കച്ചവടക്കാരുടെയും സഹകരണത്തോടെ നടപടി സ്വീകരിക്കും. നേരത്തെ നടപ്പിലാക്കിയതുപോലെ കടകളിൽ ക്യൂ സന്പ്രദായം ഏർപ്പെടുത്തും.
കടകൾക്കുളളിൽ ഏറ്റവും കുറച്ച് പേരെ മാത്രമേ അനുവദിക്കൂ. സാമൂഹിക അകലം പാലിക്കൽ, മാസ്ക് ശരിയായവിധം ധരിക്കൽ, സാനിറ്റൈസർ ഉപയോഗിക്കൽ എന്നിവയ്ക്ക് പ്രാമുഖ്യം നൽകിയാണ് ബോധവത്കരണം നടത്തുക. സബ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പൊതുസ്ഥലങ്ങളിൽ എത്തുന്ന ജനങ്ങളെ ഇക്കാര്യം പറഞ്ഞ് മനസിലാക്കും. പ്രായമായവർ ജനത്തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാൻ നിർദേശിച്ച് അവരെ മടക്കി അയക്കും.
ബസുകളിലും മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലും നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. രണ്ട് ദിവസമായി നടത്തുന്ന കോവിഡ് പരിശോധനയ്ക്കുശേഷം തുടർമാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും. കോവിഡിനെതിരായ ബോധവത്കരണപ്രവർത്തനങ്ങൾ തുടങ്ങുന്നതിന് പോലീസ് മുൻഗണന നൽകുമെന്നും ഡിജിപി അറിയിച്ചു.